ഡ്രൈ റണ്ണിന് പിന്നാലെ വാക്സിൻ വിതരണത്തിനുള്ള 14 ലക്ഷം സിറിഞ്ചുകൾ കേരളത്തിലെത്തി.

തിരുവനന്തപുരം/ കോവിഡ് വാക്‌സിൻ കുത്തിവെയ്‌പിന്റെ മുന്നോടിയായി നടത്തിയ ഡ്രൈ റണ്ണിന് പിന്നാലെ വാക്സിൻ വിതരണത്തിനുള്ള സിറിഞ്ചുകൾ കേരളത്തിലെത്തി. ചെന്നൈയിലെ സർക്കാർ സ്റ്റോറിൽ നിന്ന് 14 ലക്ഷം സിറിഞ്ചുകളാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. വാക്സിൻ വിതരണത്തിനുള്ള ആദ്യ ലോഡ് സിറിഞ്ചുകൾ ആണ് കേരളത്തിലെത്തിയിരിക്കുന്നത്. വാക്സിൻ എത്തുന്നതോടെ സിറിഞ്ചുകൾ ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ്. 2 ലോറികളിലായി 334 ബോക്‌സ് സിറിഞ്ചുകളാണ് വന്നത്. ഒരു ബോക്‌സിൽ 4200 പീസ് ഡിസ്‌പോസിബിൾ സിറിഞ്ചുകളാണ് ഉള്ളത്. ഇവിടെ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ ആവശ്യം അനുസരിച്ച് സാമഗ്രികൾ എത്തിച്ചു നൽകും. വാക്സിൻ എത്തിക്കുന്ന മുറക്ക് സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണൽ സ്റ്റോറിൽ പൂർത്തിയായി. ഇതിനായി റഫ്രിജറേറ്ററുകളും വാക്ക് ഇൻ കൂളറുകളും ഒരുക്കിയിട്ടുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാകും വാക്സിൻ വിതരണത്തിനുള്ള സാമഗ്രികൾ സൂക്ഷിക്കുന്നതെന്ന് തിരുവനന്തപുരം റീജിയണൽ സ്റ്റോർ മേധാവി രാജശ്രീ പറഞ്ഞിട്ടുണ്ട്.