
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജോലി കൊടുത്തതിന് ജാമ്യമില്ല വകുപ്പുകളില്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന നേതാവും എച്ച്ആര്‍ഡിഎസ് സെക്രട്ടറിയുമായ അജി കൃഷ്ണനെ അറസ്റ്റ് ചെയ്ത കേരള പോലീസ്. ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നോക്കിയത് പാളിപ്പോയപ്പോള്‍ സ്വപ്നയുമായി ബന്ധപ്പെട്ട അടുത്ത ആളെ പിടിച്ച് അകത്താക്കുകയാണ് പോലീസ് ചെയ്തതെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വപ്ന സുരേഷ് സര്‍ക്കാരിനും സിപിഎമ്മിനും എതിരെ തിരിഞ്ഞത്. അതുവരെ മൗനം പാലിച്ച് സ്വന്തം വീട്ടിലൊതുങ്ങിക്കഴിഞ്ഞ സ്വപ്ന സ്വര്‍ണക്കടത്ത് കേസിലെയും അനുബന്ധ കേസുകളിലെയും വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെ സര്‍ക്കാര്‍ സ്വപ്നയെ അകത്താക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.

അതിനിടെ പി.സി. ജോര്‍ജ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തുകയും സ്വപ്നയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. സ്വ്പന സുരേഷിന് സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ എച്ച്ആര്‍ഡിഎസ് ജോലി നല്കി. സിപിഎമ്മിനും സര്‍ക്കാരിനും എതിരെ നിന്ന എച്ച്ആര്‍ഡിഎസിന് പൂട്ടിടാന്‍ സര്‍ക്കാര്‍ പലനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി മറ്റൊരു കേസില്‍ പെടുത്തിയാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതെങ്കില്‍ ഒരു വര്‍ഷം മുമ്പുള്ള പരാതി സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്.

2022 ജൂലൈ 11 വരെ അജി കൃഷ്ണനെതിരെ ഒരു കേസും നിലവിലില്ലായിരുന്നു. 2021 ജൂണില്‍ നടന്ന കുറ്റകൃത്യം പോലീസ് സ്റ്റേഷനില്‍ അറിയുന്നത് 2022 ജൂലൈ 11 വൈകീട്ട് ആറ് മണിയോടടുത്താണ് എന്നത് ഈ കേസിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. 2021 ജൂണ്‍ ആറിന് അര്‍ധരാത്രി 12 മുതല്‍ 11.59 വരെ 12 മണിക്കൂര്‍ സമയം അജി കൃഷ്ണനും കൂട്ടുപ്രതികളും അട്ടപ്പാടി വട്ടലക്കി ആദിവാസി ഊരില്‍ കടന്നുകയറി മാരകായുധങ്ങളുമായി ആദിവാസികളെ ആക്രമിച്ചു എന്നാണ് കേസ്. ഷോളയാര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കേവലം 15 കിലോമീറ്റര്‍ അകലെയാണ് വട്ടലക്കി ആദിവാസി ഊരെന്നിരിക്കെ ഒരു വര്‍ഷത്തിലധികം സമയമെടുത്താണ് കേസ് ചാര്‍ജ് ചെയ്തതെന്ന കാര്യം വിലയിരുത്തിയാല്‍ തന്നെ അതിലെ ഗൂഢാലോചന വെളിപ്പെടും.

പരാതിയില്‍ അജികൃഷ്ണന്, ജോയ് മാത്യു, വിവേകാനന്ദന്, വേണുഗോപാല്‍ എന്നിവരടക്കം ഏഴ് പ്രതികളാണ് ഉള്ളത്. ഗുരുതരമായ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. ഐപിസി 143, 147, 148, 447, 436, 427, 324, 506, 149 വകുപ്പുകള്‍ക്ക് പുറമേ, പട്ടിക ജാതി- പട്ടിക വര്‍ഗ അക്രമണ നിരോധന നിയമപ്രകാരമാണ് അജി കൃഷ്ണനെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഭീകര കുറ്റവാളിക്കെതിരെ ചുമത്തുന്ന വകുപ്പുകാണ് ഇതെല്ലാം.

കോവിഡിന് മുമ്പ് വിദ്യാധിരാജ വിദ്യാഭവന് ട്രസ്റ്റിന്റെ ഭൂമിയില്‍ ഔഷധ കൃഷി തുടങ്ങാന്‍ എച്ച്ആര്‍ഡിഎസ് ആലോചിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ വിവാദത്തിന് കാരണം. മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന് നായരുടെ നിയന്ത്രണത്തിലുള്ളതായിരുന്നു ആ ട്രസ്റ്റ്. ട്രസ്റ്റിന്റെ കൈവശമുള്ള 46 ഏക്കര്‍ ഭൂമി 30 വര്‍ഷം മുമ്പ് സ്വന്തമാക്കിയതാണ്. രാമചന്ദ്രന് നായരുടെ അനുവാദത്തോടെ ആ ഭൂമിയില്‍ കൃഷി ചെയ്തു. പഞ്ചായത്ത് റോഡിന്റെ ഇരുവശത്തും ഈ വസ്തു ഉണ്ടായിരുന്നു. കൃഷി തുടങ്ങിയപ്പോള്‍ രണ്ട് പേര് പരാതിയുമായി എത്തി.
അതില്‍ ഒരു ഭാഗത്തെ ഭൂമിയിലുള്ള രണ്ടര ഏക്കറിനെ കുറിച്ച് തര്‍ക്കമുണ്ടായതോടെ ആ വസ്തുവില്‍ കൃഷി ചെയ്യേണ്ടെന്നും വച്ചു. ഇതിനിടെ കോവിഡ് എത്തി. ഇതോടെ പദ്ധതി തന്നെ പ്രശ്നത്തിലായി. ഇതിനിടെ ചിലര്‍ രണ്ട് കുടിലുകള്‍ പോലെ കെട്ടി. അത് ട്രസ്റ്റിനെ എച്ച്ആര്‍ഡിഎസ് അറിയിച്ചു. അവര്‍ പോലീസില്‍ പരാതിയും നല്കി. ഭൂമി കൈയേറിയവരോട് രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. അതിന് അവര്‍ക്ക് കഴിഞ്ഞുമില്ല. പിന്നീട് കോടതിയിലും ട്രസ്റ്റ് പരാതിയുമായി എത്തി.
അവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കൈയേറിയവരോട് കോടതി നിര്‍ദേശിച്ചു. എന്നാല്‍ രേഖകള്‍ ഒന്നും അവര്‍ക്ക് ഹാജരാക്കിയില്ല. ഇതോടെ ആ വസ്തു വിദ്യാധിരാജ ട്രസ്റ്റിന് സ്വന്തമായി. ഇവിടെ എച്ച്ആര്‍ഡിഎസിനോട് കൃഷി ചെയ്തോളാനും നിര്‍ദേശിച്ചു. എന്നാല്‍ അവര്‍ അതു ചെയ്തതുമില്ല. ഇതെല്ലാം കോടതി രേഖകളിലുള്ള വസ്തുതകളാണ്. 2021ല്‍ പോലീസിന് മുമ്പിലെത്തിയ ഈ പരാതിയില്‍ കേസെടുത്തിരുന്നില്ല. ഈ കേസിലാണ് ഇപ്പോള്‍ ഇപ്പോള്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്നത്.
Post Your Comments