ഇപിയുടെ ബന്ധുവിന് മേപ്പാടി വിംസിൽ നിയമനം,പരാതി

മന്ത്രി ഇപിജയരാജന്റെ കുടുംബത്തിനെതിരെ വീണ്ടും ആരോപണം. ഇ പി ജയരാജൻറെ സഹോദരി പുത്രിക്ക് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ എച്ച്ആർ വിഭാഗത്തിൽ അടുത്തിടെ ജോലി നൽകിയെന്നാണ് പരാതി. സർക്കാർ ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്ന വയനാട്ടിലെ ഡിഎം വിംസ് മെഡിക്കൽ കോളേജിലാണ് ഉയർന്ന തസ്തികയിൽ സഹോദരി പുത്രിക്ക് നിയമനം നൽകിയത്.
വിംസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ജൂലൈ നാലിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. മെഡിക്കൽ കോളജിലെ ജീവനക്കാരെ ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കുമെന്ന് വ്യക്തമായതിൻറെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനമെന്ന് കാണിച്ചാണ് യൂത്ത് ലീഗ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. ജീവനക്കാരുടെ വിവരങ്ങൾ സർക്കാരിന് നൽകിയ ശേഷം നടന്ന നിയമനം ഉന്നതരുടെ ഇടപെടലിനെത്തുടർ ന്നാണെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.
എന്നാൽ ജൂൺ 26ന് ഒഴിവുണ്ടായിരുന്ന തസ്തികയിലേക്കാണ് ജുലൈ 14 ന് എച്ച്ആർ എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം നടത്തിയതെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. പരാതിയെക്കുറിച്ച് അറിയില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് തസ്തികയിൽ നിയമനം നടത്തിയിരിക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കുന്നുണ്ട്.