കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ കാലിൽ എലി കടിച്ചു, പരാതി നൽകിയതിന് പിന്നാലെ അമ്മയ്ക്കും കുഞ്ഞിനും ഡിസ്ചാർജ്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കാലിൽ എലി കടിച്ചതായി പരാതി. പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുൻപേ ഡിസ്ചാര്ജ് ചെയ്തതായും ആക്ഷേപമുണ്ട്.
മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലാണ് സംഭവം. കോവിഡിനെ തുടർന്ന് ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശികളുടെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കാലിലാണ് എലി കടിച്ചത്. ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോഴാണ് അമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്.
വിവരം ഡോക്ടർമാരോട് പറഞ്ഞിട്ടും ചികിത്സ ലഭിക്കാൻ എട്ട് മണി വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാതാപിതാക്കൾ പറയുന്നു. ബുധനാഴ്ചയാണ് യുവതിക്കും ഭർത്താവിനും കുഞ്ഞിനും കോവിഡ് പോസിറ്റീവാകുന്നത്. തുടർന്ന് അമ്മയേയും കുഞ്ഞിനേയും എസ്എടിയിലേയ്ക്ക് മാറ്റി.
ആശുപത്രിയിൽ എലി ശല്യം രൂക്ഷമായിരുന്നതായി പിതാവ് പറയുന്നു. എലി കടിച്ചുവെന്ന് പരാതിപ്പെട്ടതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്തു. ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡിസ്ചാർജ് ചെയ്യുന്നത് സാധാരണമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ആശുപത്രിയിൽ എലി ശല്യം രൂക്ഷമാണെന്ന് സൂപ്രണ്ടും സമ്മതിച്ചു. എലികളെ നിർമാർജനം ചെയ്യാൻ വെയർ ഹൗസിങ് കോർപറേഷനെയാണ് ഏല്പ്പിച്ചിരിക്കുന്നതെന്നും നടപടികൾ ഫലപ്രദമായിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. എലി നശീകരണ പ്രവർത്തനങ്ങള് നടത്തുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.