
ന്യൂ ഡൽഹി: ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനങ്ങളും സംബന്ധിച്ച് കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിൽ എഎപിയെ പിന്തുണച്ച് കോൺഗ്രസ്. സുപ്രീം കോടതി വിധിയെ അടിസ്ഥാനപരമായി അട്ടിമറിക്കുന്ന ഓർഡിനൻസിന് പകരം സർക്കാർ ബില്ല് പാർലമെന്റിൽ കൊണ്ടുവരുമ്പോൾ കോൺഗ്രസ് എതിർക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡൽഹിയുടെ ചുമതല വഹിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ സമീപകാല ഉത്തരവിനെ അസാധുവാക്കിക്കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേന്ദ്രം ഓർഡിനൻസ് പാസാക്കിയത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ആം ആദ്മി പാർട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സുപ്രീംകോടതിക്ക് തുരങ്കം വയ്ക്കുന്ന, ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി സർക്കാരിന്റെ ശ്രമങ്ങളിൽ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ കോൺഗ്രസ് നേരത്തെ സ്വാഗതം ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിയുടെ തുല്യത കൊണ്ടുവരുന്ന ഓർഡിനൻസിൽ, ഒരു തീരുമാനത്തിലെ മൂന്ന് വോട്ടുകളിൽ ഒന്ന് മാത്രമാകും മുഖ്യമന്ത്രിക്ക് നൽകപ്പെടുക. എന്നാൽ ഇത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തുരങ്കം വയ്ക്കുന്നതാണെന്ന് അവർ വ്യക്തമാക്കി.
Post Your Comments