

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കൊച്ചിയില്‍ വ്യാഴാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വന്നു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. മാസ്ക്ക് ധരിക്കാത്തവർക്ക് എതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ഫയർ ഫോഴ്സിന്റെ സഹായത്തോടെ എറണാകുളം ബ്രോഡ്വേ മാർക്കറ്റ് അണുവിമുക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മെട്രോ നഗരത്തില്‍ രോഗവ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാകും. രോഗലക്ഷണങ്ങള്‍ മറച്ചു വയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നിലവില്‍ എറണാകുളം ജില്ലയില്‍ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
എറണാകുളം മാര്‍ക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണ്. എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്ന് ഉറപ്പാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കും. രോഗലക്ഷണമുള്ളവര്‍ അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കണം. വിവരം മറച്ച് വയ്ക്കുന്നത് കാര്യങ്ങള്‍ ഗുരുതരമാക്കും. മന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ 51കാരന് ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തുരുത്തി സ്വദേശിയായ ഇദ്ദേഹത്തിന് പ്രമേഹരോഗമുള്ളത് ആരോഗ്യനില വഷളാകാന്‍ കാരണമായിട്ടുണ്ട്. ജൂണ്‍ 19നാണ് ഇദ്ദേഹം കുവൈറ്റില്‍ നിന്നും നാട്ടിലെത്തുന്നത്. ബുധനാഴ്ച ജില്ലയില്‍ എട്ട് പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്. എറണാകുളത്ത് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ എട്ട് പേര്‍ക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ, മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Post Your Comments