ഡോളര്‍ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം ലഭിച്ചു.

കൊച്ചി / ഡോളര്‍ കടത്ത് കേസിൽ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. സ്പീക്കറെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസിന് നിയമ തടസമില്ല. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യത്തിൽ നിയമോപദേശം നല്‍കിയിരിക്കുന്നത്. നിയമസഭ നടക്കുമ്പോൾ സ്പീക്കറെ ചോദ്യം ചെയ്യില്ല. സഭയോടുള്ള ബഹുമാന സൂചകമായിട്ടായിരിക്കും ഇത്.
കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് ശനിയാഴ്ച രാത്രിയോടെയാണ് നിയമോപദേശം ലഭിച്ചത്. സുപ്രിം കോടതി, ഹൈക്കോടതികളുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം ഉണ്ടായത്. ഏതെങ്കിലും തരത്തില്‍ അറസ്റ്റ് നടന്നാലേ സഭയെ അക്കാര്യം അറിയിക്കേണ്ടതുള്ളു. കസ്റ്റംസ് ആക്ട് പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നു കൂടി ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്.
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കഴിഞ്ഞ ദിവസം കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. മൂന്നു തവണ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും എത്താതെ നാലാം തവണ നോട്ടിസ് നല്കിയ ശേഷമാണ് അയ്യപ്പന് ഹാജരാകുന്നത്. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതിൽ സ്പീക്കര്‍ ഓഫീസ് കസ്റ്റംസിന് നിയമലംഘനം ചൂണ്ടിക്കാട്ടി കത്തയച്ച സംഭവം വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.