

ഇന്ത്യ – ചൈന അതിര്‍ത്തിയെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രിയും സ്റ്റേറ്റ് കൗണ്‍സിലറുമായ വാംഗ് യിയുമായി നടത്തിയ ചര്‍ച്ച നിർണ്ണായകമായി. ഞായറാഴ്ച വീഡിയോ കോള്‍ വഴി ഇവരും രണ്ട് മണിക്കൂറോളം ചര്‍ച്ച നടന്നതിന് പിറകെയാണ് ഗല്‍വാന്‍ താഴ്‌വരയില്‍ നിന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പിന്മാറുന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമായി അജിത് ഡോവല്‍ മുന്നോട്ടുവെച്ചത്.
സൗഹൃദപരമായ ചര്‍ച്ചയില്‍ ഇരുവരും അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. ഭാവിയില്‍ നിയന്ത്രണരേഖയില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെ പറ്റിയും ഇരുവരും സംസാരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെ, ജൂണ്‍ 15ന് സംഘര്‍ഷമുണ്ടായ ഗല്‍വാന്‍ താഴ്‌വരയിലെ പ്രദേശത്ത് നിന്നും ചൈനീസ് സൈന്യം ഒരു കിലോമീറ്ററോളം പിന്നോട്ടുപോയി. ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ സുപ്രധാന ചര്‍ച്ച ചൈനീസ് സേനാ പിന്മാറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഡോവലിനെ ഇന്ത്യ – ചൈന സംഘര്‍ഷ ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്നത്.
Post Your Comments