പരീക്ഷണം പാളി, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു.

വാഷിംഗ്ടണ്‍: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അവസാന ഘട്ടത്തിലെത്തിയ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്‌സിന്‍ പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
‘പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മേശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട എന്‍സെംബിള്‍ പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു,’ എന്നാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മാസം ആദ്യമാണ് കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം കണ്ടെത്തിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെപ്പു
നടത്തിയത് 60000 ആരോഗ്യ പ്രവര്‍ത്തകരിലായിരുന്നു. അടുത്ത വര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്സിന്‍ ഡോസുകള്‍ ലോക വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ( എഫ്.ഡി.എ) അംഗീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ വാക്സിന്‍ പുറത്തിറക്കാമെന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ചീഫ് സയന്റിഫിക് ഓഫീസറായ പോള്‍ സ്റ്റൊഫല്‍സ് മെയ് മാസത്തില്‍ എ.ബി.സി ന്യൂസിനോട് വ്യക്തമാക്കിയതിനു പിറകെയാണ്, കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.