വാക്‌സിനുമായി ആദ്യ വിമാനം കൊച്ചിയിലെത്തി, തിരുവനന്തപുരത്ത് വൈകിട്ട് എത്തും.

കൊച്ചി /സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കേരളത്തിനുള്ള ആദ്യ ബാച്ച് കൊവിഡ് വാക്‌സിൻ കൊച്ചിയിലെത്തി. ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്സീനുമാണ് രാവിലെ 10.45ന് മുംബൈയിൽനിന്നുള്ള ഗോ എയർ വിമാനത്തിൽ എത്തിയത്.
ശീതീകരിച്ച പ്രത്യേക വാഹനത്തിൽ വാക്‌സിൻ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിലേക്ക് എത്തിക്കുന്ന വാക്സീൻ ഇന്നു തന്നെ മറ്റ് സമീപ ജില്ലകളിലേക്കും, കോഴിക്കേട്ടേക്കും റോഡ്മാർഗം അയയ്ക്കും. വൈകിട്ട് ആറിന് ഇൻഡിഗൊ വിമാനത്തിൽ തിരുവനന്തപുരത്തേക്കുള്ള 1,34,000 ഡോസ് വാക്സീൻ എത്തും.
എറണാകുളം ജില്ലയിൽ ജനറൽ ആശുപത്രി എറണാകുളം, കളമശേരി മെഡിക്കൽ കോളജ്, ആസ്റ്റർ മെഡിസിറ്റി, എംഒഎസ്‍സി മെഡിക്കൽ കോളജ് ആശുപത്രി കോലഞ്ചേരി, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോതമംഗലം, എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, പിറവം താലൂക്കാശുപത്രി, ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ചെല്ലാനം പ്രാഥമികാരോഗ്യ കേന്ദ്രം, തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലൂടെയാണ് വാക്സീൻ കുത്തിവയ്പ്പ് നടക്കാനിരിക്കുന്നത്.