ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് ഏറി, പോർ മുഖത്തെ കഴുകന്മാർ,അഞ്ചു റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തി.

ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് കൂട്ടാൻ ലക്ഷ്യമിട്ട് ഇന്ത്യ, ഫ്രാൻസിൽ നിന്നും വാങ്ങിയ പോർ മുഖത്തെ കഴുകന്മാർ എന്ന് വിശേഷിപ്പിക്കുന്ന അഞ്ചു റാഫേൽ യുദ്ധ വിമാനങ്ങൾക്ക് ഇന്ത്യൻ മണ്ണിൽ ഉജ്ജ്വല വരവേൽപ്പ്. സമുദ്രാതിർത്തിയിൽ റാഫേൽ വിമാനങ്ങളെ നാവികസേന സ്വീകരിച്ചു. ഫ്രാൻസിൽ നിന്ന് തിങ്കളാഴ്ച ടേക്ക് ഓഫ് ചെയ്ത അഞ്ചു വിമാനങ്ങൾ 7,000 കിലോ മീറ്റർ പിന്നിട്ടാണ് ഇന്ത്യൻ മണ്ണിലെത്തിയത്. അകമ്പടിയായി രണ്ട് സുഖോയ് വിമാനങ്ങളും റാഫേൽ വിമാനങ്ങൾക്ക് ഒപ്പമെത്തിയിരുന്നു. 59,000 കോടി രൂപയ്ക്ക് 36 റാഫേൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫാൻസുമായി കരാർ ഒപ്പിട്ടിരുന്നത്.
ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് റാഫേൽ വിമാനങ്ങളുടെ നിർമ്മാതാക്കൾ. മിസൈലുകൾ ഉൾപ്പെടെ ഘടിപ്പിച്ച് ആഗസ്റ്റ് രണ്ടാം പകുതിയോടെ റാഫേൽ വിമാനങ്ങൾ പൂർണമായും ഇന്ത്യയിൽ ഉപയോഗ യോഗ്യമാവും.
ഇന്ത്യയുടെ വ്യോമാതിർത്തി കടന്നയുടൻ റാഫേലിലേക്ക് ഐ.എൻ.എസ് കൊൽക്കത്തയിൽ നിന്ന് സ്വാഗത സന്ദേശം നൽകി. ”സ്വാഗതം റാഫേൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ” എന്നായിരുന്നു ആ സന്ദേശം. ”ഡെൽറ്റ 63, ഗുഡ് ലക്ക്, ഹാപ്പി ഹണ്ടിംഗ് ” എന്ന് റാഫേലിൽ നിന്ന് മറുപടി വന്നു. വിമാനങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തിരുന്നു.
വിമാനങ്ങളുടെ സാങ്കേതിക മികവാണ് ഇന്ത്യ റാഫേൽ വിമാനങ്ങൾ വാങ്ങാൻ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചത്. വിലയുടെ കാര്യത്തിലും മറ്റ് വിമാനങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ വാങ്ങിയത്. മറ്റ് പല രാജ്യങ്ങളിലും റാഫേൽ വിമാനങ്ങൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. പല ദൗത്യങ്ങൾക്കും ഒറ്റ വിമാനം എന്നതാണ് റാഫേൽ വിമാനങ്ങളുടെ പ്രത്യേകത. മിറാഷ് വിമാനങ്ങളെക്കാൾ ഇരട്ടി ആക്രമണ ശേഷിയുള്ളവയാണ് ഇവ. ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതിർത്തിയിയിലാണ് റാഫെലുകളുടെ ആദ്യ ദൗത്യം. റാഫേൽ പറത്താൻ 12 പൈലറ്റുമാർ ഫ്രാൻസിൽ ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
9.3 ടൺ ആയുധങ്ങൾ റാഫേൽ വിമാനങ്ങൾക്ക് വഹിക്കും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കെൽപ്പുള്ള മിസൈലുകൾ ഈ പോർ വിമാനങ്ങളിൽ ഇന്ത്യ സജ്ജമാക്കുന്നുണ്ട്. 3,700 കിലോ മീറ്റർ അകലെവരെയുള്ള ശത്രു പാളയങ്ങൾ തകർക്കാനുള്ള ശേഷി ഈ റാഫെലുകൾക്കുണ്ട്. മണിക്കൂറിൽ 2,222 കിലോ മീറ്റർ വേഗതയിൽ കുതിച്ചെത്തി ലക്ഷ്യങ്ങളിൽ നാശം വിതക്കാനാവുമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. 60,000 അടി ഉയരം വരെ താണ്ടി ഈ വിമാനങ്ങൾക്ക് പറക്കാനാവും. റാഫേൽ യുദ്ധ വിമാനങ്ങൾ എത്തിയ വ്യോമത്താവളം ഉൾപ്പെടുന്ന മേഖലയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.