കൊവിഡ് ഇല്ലെന്ന് വ്യാജ സർട്ടിഫിക്കറ്റ് ;സംഭവത്തിൽ കർശന നടപടിയുണ്ടാകും- ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. കോവിഡ് പരിശോധന നടത്താതെ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ കൂടുതൽ ആളുകളിലേക്ക് രോഗം പകർത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നത് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഇത് സമൂഹത്തിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരവുമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
പൊഴിയൂർ തീരമേഖലയിലാണ് പണം വാങ്ങി രോഗമില്ലെന്ന വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതെന്ന പരാതിയുയർന്നത്. കുളത്തൂർ പഞ്ചായത്ത് പിഎച്ച്‌സി പൊഴിയൂർ എന്ന പേരിൽ മെഡിക്കൽ ഓഫീസറുടെയും പിഎച്ച്‌സിയുടെയും വ്യാജ സീൽ പതിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനെതിരെ പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.