CrimeKerala NewsLatest NewsNewsPolitics

സിപിഎം ലോക്കല്‍ കമ്മറ്റിയിലെ വിഭാഗീയതയെ തുടര്‍ന്ന് വീട് കയറി ആക്രമണം

ആലപ്പുഴ: സിപിഎം പുന്നപ്ര തെക്ക് ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തെ തോല്‍പിച്ച് വിമതപക്ഷം വിജയിച്ചതിന് പിന്നാലെ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചവര്‍ക്ക് നേരെ ഒരു സംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തില്‍ ബ്രാഞ്ച് സെക്രട്ടറി പറവൂര്‍ വെളിയില്‍ വി.എ ജാക്സണ്‍ (30) അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ജാക്സനെ കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകരായ പറവൂര്‍ പാലപ്പറമ്പില്‍ ഫ്രെഡി (34), പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് (29), ഇയാളുടെ മാതാവായ ജുലൈറ്റ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പുന്നപ്ര തെക്ക് ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെ പരാജയപ്പെടുത്തി എന്‍.പി. വിദ്യാനന്ദന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. വിമതപാനലിന് വേണ്ടി മത്സരിച്ച 11ല്‍ ഒമ്പത് പേരും വിജയിച്ചു. ഫ്രെഡിയും ജാക്സണും സമ്മേളന പ്രതിനിധികളായിരുന്നു. ഇവര്‍ ഔദ്യോഗിക വിഭാഗത്തിനായി ശക്തിയായി വാദിച്ചതിനാലാണ് ആക്രമണത്തിന് ഇരയായതെന്ന് പറയുന്നു.

ശനിയാഴ്ച രാത്രി 10 മണിക്ക് നാല് എല്‍സി അംഗങ്ങളുള്‍പ്പടെ ആറുപേര്‍ ആയുധങ്ങളുമായി ഫ്രെഡിയുടെ വീട്ടിലെത്തി ആക്രമിച്ചു. തടയാനായി ജാക്സണ്‍ ഓടിയെത്തിയതോടെ ഇയാളെയും ആക്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെട്ടോടിയ ഇരുവരും കുര്യാക്കോസിന്റെയും ജുലൈറ്റിന്റെയും വീട്ടിലെത്തി. ഇതോടെ അക്രമിസംഘം ഇവരെയും ആക്രമിച്ചെന്ന് പരിക്കേറ്റവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ഇതുവരെ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. കേസെടുക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button