വാക്സീൻ നയതന്ത്രവുമായി ഇന്ത്യ, മഹാമാരിയെ ചെറുക്കാൻ അയൽ രാജ്യങ്ങൾക്കും വാക്‌സിൻ.

ന്യൂഡൽഹി /വാക്സീൻ നയതന്ത്രവുവായി ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിൽ മാതൃകയാവുന്നു. രാജ്യത്ത് നിർമിച്ച വാക്സീൻ മഹാമാരിയെ ചെറുക്കാൻ അയൽ രാജ്യങ്ങൾക്ക് നൽകി കൊണ്ടാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി അയാൾ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ എത്തിക്കും.
സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്സീനും, ഭാരത് ബയോടെക്കിന്റെ കോവാക്സീൻ എന്നിവയാണ് ഇന്ത്യ ആദ്യം നൽകാൻ പോകുന്നത്. ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ലെങ്കിലും അടുത്ത കയറ്റുമതികൾക്ക് ഓരോ കമ്പനിക്കും രാജ്യങ്ങൾ പണം നൽകി വാങ്ങണമെന്നാണ് തീരുമാനം.ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നേരത്തെ ഉറപ്പു നൽകിയിരുന്നു. ഇന്ത്യയോട് വാക്സീൻ ആദ്യം ആവശ്യപ്പെടുന്നത് നേപ്പാളാണ്. ബംഗ്ലദേശും മ്യാൻമറും സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി നേരത്തെ കരാർ വെച്ചിരുന്നു.
ഇന്ത്യക്കാർ ചെലവിടുന്നതുമായി തട്ടിച്ചു നോക്കുമ്പോൾ വാക്‌സിനുകൾക്ക് വലിയ വില വ്യത്യാസം മറ്റു രാജ്യങ്ങൾക്ക് നൽകേണ്ടി വരില്ല. വാക്സീൻ ആവശ്യമുള്ള രാജ്യങ്ങൾക്ക് കമ്പനികളുമായി നേരിട്ടു കരാർ ഉണ്ടാക്കാം. പക്ഷെ കയറ്റുമതിക്ക് കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് വേണം. രാജ്യത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ കേന്ദ്രം ഈ ക്ലിയറൻസ് നൽകുകയുള്ളൂ.
ബ്രസീലിന്റെ ഫിയോക്രൂസ് ഇൻസ്റ്റിറ്റ്യൂട്ട്, സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ വെച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും വാക്‌സിനായി കരാർ ഉണ്ടാക്കിക്കഴിഞ്ഞു.