തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങളും പി.വി അന്‍വറിന്റെ അനധികൃത തടയണകളും എംഎം മണിയുടെ സഹോദരന്റെ മൂന്നാറിലെ കയ്യേറ്റങ്ങളും ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് മൂന്ന് സെന്റ് സ്ഥലത്ത് കൂരവച്ച പാവങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കിയത്, കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം / നെയ്യാറ്റിന്‍കരയില്‍ മൂന്ന് സെന്റ് വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികള്‍ക്ക് മാതാപിതാക്കളെ ഇല്ലാതാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്നും,
ദമ്പതികളുടെ മരണത്തില്‍ വിശദമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഒരേ സമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്‌ക്കൊപ്പം നില്‍ക്കുകയുമാണ്. മനുഷ്യത്വമില്ലാത്ത സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തത്തിന് കാരണം. രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം മാത്രമല്ല, അവരുടെ കുടുംബം അനാഥമാക്കിയവരെ ശിക്ഷിക്കുകയും ചെയ്യണം. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങളും പി.വി അന്‍വറിന്റെ അനധികൃത തടയണകളും എംഎം മണിയുടെ സഹോദരന്റെ മൂന്നാറിലെ കയ്യേറ്റങ്ങളും ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് മൂന്ന് സെന്റ് സ്ഥലത്ത് കൂരവച്ച പാവങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കി യതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.