സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉൽപന്നങ്ങൾ നേരിട്ടു സംഭരിക്കുന്നതിന് കേരളം ശ്രമം തുടങ്ങി.

തിരുവനന്തപുരം/ പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉൽപന്നങ്ങൾ മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കർഷകരിൽനിന്നും, കാർഷികോൽപന്നം കൈകാര്യം ചെയ്യുന്ന സംഘടനകളിൽനിന്നും നേരിട്ടു സംഭരിക്കുന്നതിന് കേരളം ശ്രമം തുടങ്ങി. കേരള ഏജൻസികൾ വഴി ഉൽപന്നങ്ങൾ സംഭരിക്കുന്നതിനു സഹായമഭ്യർഥിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
സപ്ലൈകോ, ഹോർട്ടികോർപ്, കൺസ്യൂമർഫെഡ് എന്നീ ഏജൻസികൾ വഴി കർഷകരിൽനിന്ന് ഉൽപന്നങ്ങൾ സംഭരിക്കുന്നതിനു സൗകര്യം ഉണ്ടാക്കണമെന്നു കത്തിൽ അഭ്യർഥിക്കുകയുണ്ടായി. സവാളയുടെയും മറ്റും വില വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിപണി നിയന്ത്രിക്കുന്നതിനു നേരിട്ടുള്ള സംഭരണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണിത്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്കു നല്ല വില ലഭിക്കാനും നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്നു മുഖ്യമന്ത്രി കത്തിൽ പറഞ്ഞിട്ടുണ്ട്.