Kerala NewsLatest NewsLaw,NewsShe

അനില്‍ കാന്ത് തുടരുമ്പോള്‍ നഷ്ടമാകുന്നത് ആദ്യ വനിത പോലീസ് മേധാവി എന്ന പദവി

തിരുവനന്തപുരം: ഇന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം. മാതൃദിനവും പിതൃദിനവും പ്രണയദിനവുമെല്ലാം മതിമറന്നാഘോഷിക്കുന്ന കേരളത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടത് അധികാരം അര്‍ഹിക്കുന്ന ഒരു വനിതയ്ക്ക് അത് ലഭിക്കാതെ പോകുന്നതിനെക്കുറിച്ചാണ്. പോലീസ് മേധാവി അനില്‍കാന്തിന് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയതിലൂടെ സംസ്ഥാനത്ത് പോലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റിക്കോര്‍ഡ് ഡിജിപി ബി. സന്ധ്യയ്ക്ക് നഷ്ടപ്പെടുകയാണ്.

സീനിയര്‍ ഡിജിപിമാരായ സുധേഷ് കുമാര്‍, ടോമിന്‍ തച്ചങ്കരി എന്നിവര്‍ക്കും ഇതോടെ അവസരം പോകും. കഴിഞ്ഞ ജൂലൈ ഒന്നിന് ചുമതലയേറ്റ അനില്‍കാന്തിന് 2023 ജൂണ്‍ 30വരെ തുടരാം. ഇതോടെ, അനില്‍കാന്തിനേക്കാള്‍ സീനിയറായ മൂന്ന് ഡിജിപിമാര്‍ക്ക് പോലീസ് മേധാവി കസേരയിലെത്താനാവില്ല. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ സുധേഷ് കുമാറിന് 2022 ഒക്ടോബര്‍ വരെയും ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യയ്ക്ക് 2023 മേയ് വരെയും മനുഷ്യാവകാശ കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ ടോമിന്‍ തച്ചങ്കരിക്ക് 2023 ജൂലൈ വരെയുമാണ് സര്‍വീസ് കാലാവധി.

കഴിഞ്ഞ പോലീസ് മേധാവി പരിഗണനാ പട്ടികയിലുണ്ടായിരുന്ന എക്‌സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണനും ഇനി അവസരമില്ല. 2023 മേയ് വരെയാണ് അദ്ദേഹത്തിന് സര്‍വീസുള്ളത്. സുധേഷ് കുമാര്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് ഡിജിപി റാങ്ക് ലഭിക്കും.

കഴിഞ്ഞ അഞ്ചുമാസത്തെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണ് അനില്‍കാന്തിന് സേവനം നീട്ടിനല്‍കിയത്. വിരമിക്കുന്ന പോലീസ് മേധാവിക്ക് സേവനം നീട്ടിനല്‍കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. എന്തായാലും കേരള സര്‍ക്കാര്‍ ഒരു വനിതയ്ക്ക് ലഭിക്കേണ്ട സംസ്ഥാന പോലീസ് മേധാവിയെന്ന പദവി നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button