കോവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ചു, പ്രതിഷേധം ശക്തം

മലപ്പുറം: കോവിഡ് ഭേദമായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു.ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം കിഴിശേരിയിലെ എൻസി ഷെരീഫ്-സഹല ദമ്പതികൾക്കാണ് ചികിത്സ നിഷേധിച്ചതുമൂലം ഇരട്ടക്കുട്ടികളെ നഷ്ടമായത്.
നേരത്തെ കോവിഡ് ബാധിച്ചിരുന്ന യുവതിയെ കോവിഡ് ആശുപത്രിയായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കോവിഡിന്റെ ആർടി പിസിആർ ഫലം വേണമെന്ന് ആശുപത്രികളിൽ നിന്ന് നിർബന്ധം പിടിച്ചതിനാൽ അഞ്ച് ആശുപത്രികൾ കയറിയിറങ്ങി. ഡോക്ടർമാരില്ലാത്തതിനാൽ കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിൽ നിന്നും ചികിത്സ നൽകിയില്ല. ഒടുവിൽ 14 മണിക്കൂറിന് ശേഷമാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.
എന്നാൽ അവിടെവച്ചും നടന്ന പ്രസവത്തിൽ യുവതിയ്ക്ക് തന്റെ ഇരട്ടക്കുട്ടികളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അതേസമയം സംഭവത്തിൽ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എംഎസ്‌എഫിൻറെ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രിയുടെ സമീപത്ത് വച്ച് മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തുതള്ളുമുണ്ടായി. തുടർന്ന് മഞ്ചേരി-മലപ്പുറം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എംഎസ്‌എഫ് പ്രവർത്തകർ റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.