രാജ്യത്ത് കോവിഡ് ബാധിതർ 53 ലക്ഷം കടന്നു; 93,337 പുതിയ രോഗികൾ.

ന്യൂഡൽഹി : രാജ്യത്ത് ആശങ്കയായി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി. നിലവിൽ 10,13,964 പേർ ചികിൽസയിലുണ്ട്.
ഇന്നലെ മാത്രം 1,247 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 85,619 ആയി. ഇതുവരെ രാജ്യത്ത് 42,08,432 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്നലെ വരെ രാജ്യത്ത് 6,24, 54, 254 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 21,656 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 405 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ടുചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,67,496 ആയി. 22,078 പേർ രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 8,34,432 ആയി. 31,791 ആണ് ആകെ മരണം.
കർണാടകയിൽ വെള്ളിയാഴ്ച 8626 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 179 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,02,982 ആയി. 10,949 പേർ രോഗമുക്തി നേടി. 3,94,026 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,01,129 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 7808 ആണ് ആകെ മരണം.
ആന്ധ്രാപ്രദേശിൽ 8,096 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രയിൽ ആകെ കോവിഡ് ബാധിതർ 6,09,558 ആയി ഉയർന്നു. 67 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് ആന്ധ്രയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 5244 ആയി ഉയർന്നു.
തമിഴ്നാട്ടിൽ ഇന്നലെ 5,488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 5,30,908 ആയി ഉയർന്നു. 67 മരണങ്ങളാണുണ്ടായത്. ഇതോടെ 8,685 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.