Kerala NewsLatest News

തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് മികച്ച വാഗ്ദാനങ്ങള്‍; സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

തിരുവനന്തപുരം ;അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെ പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് ഇന്ന്. രാവിലെ ധനമന്ത്രി തോമസ് ഐസക് ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും. തുടര്‍ ഭരണം ലക്ഷ്യമിട്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിനിടെ ഇതിന് സാഹായകരമാകുന്ന ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുക. വികസന, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് മുന്‍ഗണനയുണ്ടാകും. വികസനത്തിന്റെ സാമ്പത്തിക നട്ടെല്ലായ കിഫ്ബി വഴി അടിസ്ഥാനസൗകര്യ മേഖലയില്‍ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികള്‍ പ്രതീക്ഷിക്കുന്നു. അഞ്ചു വര്‍ഷം പ്രതിസന്ധികള്‍ക്കു നടുവിലും ഇച്ഛാശക്തിയോടെ നടപ്പാക്കിയ ബൃഹദ് പദ്ധതികളുടെ തുടര്‍ച്ചയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക ഞെരുക്കത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിനൊപ്പം യുവജനങ്ങളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.

ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സാധ്യത. ഇപ്പോള്‍ 1,500 രൂപ. ഇത് 1,750 ആക്കാന്‍ സാദ്ധ്യത. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറുമ്പോള്‍ പെന്‍ഷന്‍ വെറും 600 രൂപയിരുന്നു. വോട്ടര്‍മാരില്‍ 20 ശതമാനം (60 ലക്ഷം ) പെന്‍ഷന്‍കാര്‍. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതി. യുവാക്കളെയും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെയും സംരംഭക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പാക്കേജ്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആധുനികവത്കരിക്കും. അതുവഴി തൊഴിലവസരങ്ങള്‍ കൂട്ടും.

എല്ലാവര്‍ക്കും വീട്. ലൈഫ് മിഷന്‍ ശക്തമാക്കും. സൗജന്യ ഭക്ഷ്യ കിറ്റ് തുടര്‍ന്നേക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍. കഴിഞ്ഞ ബഡ്ജറ്റില്‍ മൊത്തം ചെലവിന്റെ 18% സ്ത്രീ ശാക്തീകരണത്തിനായിരുന്നു. ഇക്കുറിയും അത് പ്രതീക്ഷിക്കാം. കുടുംബശ്രീ കേന്ദ്രീകരിച്ച് പ്രഖ്യാപനപ്പെരുമഴ ഉണ്ടായേക്കും. ഹൈടെക് വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും ലാപ്‌ടോപ്പും പ്രഖ്യാപിച്ചേക്കും. നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ കിഫ്ബി വഴി 54,391 കോടിയുടെ 679 പദ്ധതികളാണ് 23 വകുപ്പുകളിലായി നടപ്പാക്കുന്നത്. സംസ്ഥാന പാതകള്‍, ശബരി റെയില്‍, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടര്‍ മെട്രോ പദ്ധതികള്‍ക്ക് സാമ്ബത്തിക പിന്തുണ.

കൊവിഡില്‍ തകര്‍ന്ന ടൂറിസം മേഖലയ്ക്കായി പ്രത്യേക പാക്കേജ്. ടൂറിസം മാര്‍ക്കറ്റിംഗിന് ഊന്നല്‍. പുതിയ ടൂറിസം പദ്ധതികള്‍. കേന്ദ്ര കാര്‍ഷിക നിയമ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികള്‍. റബറിന്റെ താങ്ങുവില കിലോയ്ക്ക് 200 രൂപയാക്കിയേക്കും. ഇപ്പോള്‍ 150 രൂപയാണ്. നാളികേരത്തിനും നെല്ലിനും കൈത്താങ്ങ് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button