ലോകത്ത് മഹാമാരിയുടെ കരങ്ങളിൽ ഒൻപത് കോടി പേർ.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി കവിഞ്ഞു. വേൾഡോമീറ്ററിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 19,33,457 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 6 .44 കോടി പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുളള അമേരിക്കയിൽ രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. 3.81 ലക്ഷം പേരുടെ ജീവൻ യു എസ്സിൽ ഇതിനകം മഹാമാരി കവർന്നു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പേർ രോഗ മുക്തി നേടി. ബ്രസീലിൽ എൺപത് ലക്ഷത്തിലധികം രോഗബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷം പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം കവിഞ്ഞു. റഷ്യയിൽ മുപ്പത്തിമൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമാണ്. ബ്രിട്ടനിൽ അമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കവിഞ്ഞിരിക്കുന്നു. 80,868 പേർ മരണപ്പെട്ടു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,04,31,639 ആയി. 1,50,798 പേർ മരണപെട്ടു. ഇതുവരെ 1,00,56,651 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,24,190 ആയി. പ്രതിദിന രോഗികൾ 20,000ത്തിൽ താഴെയും മരണം 300ന് താഴെയുമായി. കഴിഞ്ഞ 24 മണിക്കൂറിൽ 18,222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേർ മരണപെട്ടു.