രോഗി മരിച്ചത് ചികിത്സ പിഴവ് മൂലം: ഫോൺ സംഭാഷണം പുറത്ത്

എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ കോവിഡ് രോഗി മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. നഴ്‌സിംഗ് ഓഫീസറുടെ ടെലിഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ഫോർട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം സംബന്ധിച്ചാണ് വെളിപ്പെടുത്തൽ.
ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്ന് ഇതോടെ വ്യക്തമായി.
ഫോർട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്‌സിജൻ ലഭിക്കാതെയാണെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ പറ്റുമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
പല രോഗികളുടേയും ഓക്‌സിജൻ മാസ്‌ക് പോലും ശരിയായിട്ടല്ല വയ്ക്കുന്നത്. ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. ഡോക്ടർമാർ സംരക്ഷിച്ചതുകൊണ്ടാണ് നടപടിയുണ്ടാകാതിരുന്നത്. ഇതിന് മുൻപും ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.