Kerala NewsLatest NewsNationalNews

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്താന്‍ ഹര്‍ജി

കൊച്ചി: മണ്ണൂത്തി- ഇടപ്പള്ളി ഹൈവേയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് അനധികൃതമാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ഈ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്പനി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ദേശീയപാത നിര്‍മാണത്തിനു ചിലവായ തുകയില്‍ കൂടുതല്‍ ഇതിനകം കമ്പനി പിരിച്ചെന്നു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വരവ്- ചിലവ് കണക്കുകളുടെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടെ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 2020 വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ദേശീയപാതയുടെ നിര്‍മാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചിലവിട്ടത്. 2012 ഫെബ്രുവരിയിലാണ് ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്.

കരാര്‍ പ്രകാരം, നിര്‍മാണ ചിലവ് ലഭിച്ചാല്‍ ആ ഭാഗത്തെ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ. സനീഷ്‌കുമാറും നേരത്തേ ഇതു കാണിച്ചു സുപ്രീംകോടതിയെ സമീപിച്ചിരുന്നതാണ്. സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്. പാലിയേക്കര ടോള്‍ സംബന്ധിച്ച് നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ മുന്‍പും എത്തിയിട്ടുള്ളതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button