
തൃശ്ശൂർ: പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്.
അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. ഇന്നലെ വൈകിട്ട് മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് തർക്കമുണ്ടാവുകയും പിന്നീട് കൊലപാതകത്തിലേക്ക് എത്തുകയും ചെയ്‌തത്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണു കഴിഞ്ഞ ദിവസം മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments