മണ്ഡല പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും.

മണ്ഡല പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകംചെയ്ത് അവരോധിക്കും. രാത്രി നടയടച്ചശേഷം നിലവി ലെ ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയും രാത്രിയിൽത്തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.
തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെർച്വൽ ക്യൂ വഴി ബുക് ചെയ്തവർക്ക് മാത്രമാണ് ദർശനം.
24 മണിക്കൂറിനുളളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്.എൽ. ടി.സി.യിലേക്ക് മാറ്റും.
അതേസമയം ശബരിമല തീർത്ഥാടനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്തവരിൽ ദർശനത്തിന് എത്താത്തവരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.