കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം; എംഎല്‍എമാര്‍ക്ക് പരസ്യ പ്രതികരണത്തിന് വിലക്ക്
NewsKeralaPolitics

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം; എംഎല്‍എമാര്‍ക്ക് പരസ്യ പ്രതികരണത്തിന് വിലക്ക്

തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ എംഎല്‍എമാര്‍ക്ക് പരസ്യപ്രതികരണത്തിന് പാര്‍ട്ടി വിലക്ക്. ഐ. ബി. സതീഷിനും ജി. സ്റ്റീഫനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരും അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. തങ്ങള്‍ക്ക് പങ്കില്ലെന്നു കാണിച്ചും അന്വേഷണം ആവശ്യപ്പെട്ടുമാണ് ഇരുവരും പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നത്. പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെച്ച സാഹചര്യത്തില്‍ ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേതാക്കള്‍ അറിയാതെ ആള്‍മാറാട്ടം നടക്കില്ലെന്നു ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ഇരുവരും കത്ത് നല്‍കിയിരുന്നത്. വിവാദത്തില്‍ കാട്ടാക്കട എം എല്‍ എയായ ഐ. ബി. സതീഷ്, അരുവിക്കര എം എല്‍ എയായ ജി. സ്റ്റീഫന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ ആദ്യം മുതലേ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ജില്ലാ കമ്മിറ്റി യോഗത്തിലും വിമര്‍ശനം വന്നതോടെയാണ് ഈ എം എല്‍ എമാര്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.

അതിനിടെ എസ് എഫ് ഐ ആള്‍മാറാട്ട വിഷയത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് കേരള സര്‍വകലാശാല രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കിയത്. എസ് എഫ് ഐ നേതാവായിരുന്ന എ വിശാഖിനും പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെയാണ് പരാതി. ഇരുവരും ആസൂത്രിത നീക്കം നടത്തി, മത്സരിച്ച് ജയിച്ച യു യു സിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിശാഖിന്റെ പേര് ചേര്‍ത്തുവെന്നാണ് പരാതി.

Related Articles

Post Your Comments

Back to top button