ഭീതി പരത്തി ഷിഗല്ല, 25 പേർക്ക് രോഗ ബാധ.

കോഴിക്കോട് / ഷിഗല്ല രോഗ ബാധ കോഴിക്കോട് ആശങ്ക പരത്തുകയാണ്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം 25 പേർക്കാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. തുടർന്ന് ഒൻപത് പേർക്ക് രോഗ ബാധ ഉണ്ടായെന്നാണ് ആദ്യം പുറത്ത് വരുന്ന വിവരം. വെള്ളിയാഴ്ച വൈകിട്ടോടെ ഇരുപത്തിയഞ്ച് പേര്‍ക്ക് സമാനലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ്. ഇതില്‍ 9 പേര്‍ കുട്ടികളാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ രോഗം ഗുരുതരമായാല്‍ മരണ സാധ്യത കൂടുതലാണ്. ഷിഗല്ല രോഗത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുകയാണ്. അതേസമയം, ഇതുവരെ ആരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്‍റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. തുറസ്സായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്, രോഗമുള്ളവരുമായി മറ്റുള്ളവര്‍ ഇടപെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം എന്നും അറിയിച്ചിട്ടുണ്ട്.
കോര്‍പ്പറേഷന്‍ പരിധിയില്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴത്താണ് കഴിഞ്ഞ ദിവസം ഷിഗല്ല രോഗം സ്ഥിരീകരിക്കുന്നത്. അസുഖം മൂര്‍ച്ഛിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരണപ്പെടുകയായിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 25 പേര്‍ക്ക് തുടർന്ന് സമാന ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് കൂടുതലും ചികിത്സയിലുള്ളത്. നാല് മുതിര്‍ന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസ്സിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്കയച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാ നിന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഷിഗല്ല എന്ന ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല. പനി, വയറിളക്കം, വയറുവേദന,അടിക്കടി മലശോധന എന്നിവയാണ് രോഗ ബാധയുടെ ലക്ഷണങ്ങൾ. രോഗം ബാധിച്ചവർക്കെല്ലാം രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. ചെറിയ രോഗലക്ഷണം ഉള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടണം. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് ആണ് രോഗം സങ്കീർണമാക്കുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ചികിത്സയുടെ പ്രധാനം.