സംസ്ഥാന നിയമസഭാ സമ്മേളനം 24-ന്

സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24-ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഗവർണറോട് ഇക്കാര്യം ശിപാർശ ചെയ്തു. ധനബിൽ പാസാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. 24-ാം തീയതി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി എല്ലാ എം.എൽ.എമാർക്കും തിരുവനന്തപുരത്ത് എത്തിച്ചേരണം. ഇതുകൂടി കണക്കിലെടുത്താണ് ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് സംസ്ഥാനത്തു രാജ്യസഭാ സീറ്റ് ഒഴിവുവരുന്നത്. കഴിഞ്ഞമാസം ചേരാനിരുന്ന സഭാസമ്മേളനം കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പെട്ടെന്നു മാറ്റിവച്ചതു രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.