പെരിയ ഇരട്ടകൊലപാതക കേസ് ദീപാവലിക്ക് ശേഷം പരിഗണിക്കും.

പെരിയ ഇരട്ടകൊലപാതക കേസിൽ സി ബി ഐ അന്വേഷണത്തിന് എതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി മാറ്റി. ദീപാവലി അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. സി ബി ഐ യുടെ തന്നെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്.
സി ബി ഐ യ്ക്ക് വേണ്ടി പെരിയ കേസിൽ ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് മറ്റൊരു സുപ്രധാനമായ കേസിലാണ് ഹാജരായത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഇന്ന് പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് സി ബി ഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു.
അതേ സമയം സുപ്രീം കോടതിയിലെ ഹർജിയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഹൈക്കോടതിയിൽ ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം ചീഫ് സെക്രട്ടറി, ഡി ജി പി തുടങ്ങിയവർക്ക് എതിരേ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിലെ ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ഹൈകോടതിയിൽ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ്, സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ എം ആർ രമേശ് ബാബു എന്നിവരും ഹാജരായി.