കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൂട്ടിനായി എത്തിയ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തത് ഒരു തരം തറപ്പണിയായി പോയി.

സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരില്‍ കീം പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് കൂട്ടിനായി എത്തിയ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരി ക്കുകയാണ്. കേസെടുത്ത പോലീസ് നടപടി ശരിയോ തെറ്റോ എന്നതിൽ, കൊടും ക്രൂരത എന്നെ പറയാനാവൂ. സ്വന്തം മുഖം രക്ഷിക്കാൻ നടത്തിയ ഒരു തരം, തരം താണ പണിയായിപ്പോയി അത്. ബ്രട്ടീഷ് ഭരണകാലമായിരുന്നെങ്കിൽ അവർ പോലും ചെയ്യാൻ അറക്കുന്ന നടപടി. വിദ്യാർത്ഥികളും, രക്ഷിതാക്കളും ആശങ്കപ്പെട്ടതിനും, പരീക്ഷ ഇപ്പോൾ വേണ്ടെന്നു പറഞ്ഞതിനും പുല്ലിന്റെ വില പോലും കൽപ്പിക്കാതെ കാട്ടിക്കൂട്ടിയ മുട്ടാപ്പോക്കിന് ആരാണ് ഉത്തരവാദി. സ്വന്തം പല്ലു കുത്തി മണപ്പിച്ചാൽ മണക്കുമെന്നതിന് രക്ഷിതാക്കളുടെ മേൽ കുതിര കയറുകയല്ല വേണ്ടത്.
ഇതെന്താണ്. രാജാവും കുറെ സിൽബന്തികളും ചേർന്ന് നടത്തുന്ന രാജഭരണമല്ല. ജനാധിപത്യ ഭരണമാണ്. വൈറസ് വ്യാപനത്തിന്റെ രൂക്ഷതയും, അത് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതങ്ങളും നല്ലതുപോലെ മനസിലാക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ് പരീക്ഷ നടത്തിയത്. അതുകൊണ്ടു തന്നെ പരീക്ഷ നടത്തിപ്പിലെ പാളിച്ചകൾക്ക് സർക്കാർ മാത്രമാണ് ഉത്തരവാദി. രോഗബാധിതരായ വിദ്യാർത്ഥികളെപോലും പിടിച്ചുകൊണ്ടിരുത്തി പരീക്ഷ നടത്തി. അപ്പോൾ പരീക്ഷ നടത്തുക എന്ന വാശി മാത്രമായിരുന്നുഉണ്ടായിരുന്നത്. പരീക്ഷ എഴുതിയ മൂന്നു വിദ്യാർത്ഥികൾക്കും അവർക്കു കൂട്ടിനായി എത്തിയ രക്ഷിതാക്കളിൽ ചിലർക്കും രോഗം സ്ഥിരീകരിച്ചതായി തുടർന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു അവർ എന്ത് പിഴച്ചു.
ഇക്കാര്യത്തിൽ കേസ് എടുക്കേണ്ടത് ചുമതലയുള്ള വിദ്യാഭ്യാസ ഡയറക്ടർ, വകുപ്പ് മന്ത്രി, പരീക്ഷ നടത്തിക്കോളൂ എന്ന് പറഞ്ഞ മുഖ്യമന്ത്രി എന്നിവരുടെ പേരിലാണ്. കേവലം ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്റെ പേരിൽ പോലും കേസെടുക്കാതെ കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ ഭയമുള്ളതുകൊണ്ട് പരീക്ഷ ഹാളിനു മുന്നിൽ കാത്തു നിന്ന രക്ഷിതാക്കളുടെ പേരിൽ കേസെടുത്ത നടപടിയെ ഒരിക്കലും ന്യായീകരിക്കാൻ ആകില്ല. പരീക്ഷ ഹാളിനു പുറത്ത് രക്ഷിതാക്കൾ കൂട്ടം കൂടി എന്നാണ് പറയുന്നത്. അവർ കൂട്ടം കൂടിയതല്ല. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു സ്ഥലത്ത് സർക്കാർ പറഞ്ഞതുകൊണ്ട് കുട്ടികളുമായി വന്നവരാണ്. അവർ കുട്ടികളുമായി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ പരീക്ഷ നടത്താൻ ഉത്തരവിറക്കിയത്. കുട്ടികളെ ഒറ്റക്ക് വിടാൻ ഭയമുള്ളതുകൊണ്ടാണ് രക്ഷിതാക്കൾ കൂട്ടി വന്നത്. അതിനെ എങ്ങനെ കുറ്റപ്പെടുത്താൻ ആവും. അർദ്ധരാത്രിയിൽ സ്ത്രീ സുരക്ഷയുടെ പേരിൽ പ്രചാരണത്തിനായി രാത്രിനടത്തമൊക്കെ നടത്തി കോലാഹലം കാട്ടിയിട്ടുപോലും, പട്ടാപ്പകൽ പെറ്റമക്കളെ തനിച്ചു വിടാൻ രക്ഷിതാക്കൾ മടിക്കുന്നത് വിശ്വാസം എന്നത് ഇല്ലാത്തതിനാലാണ്. അതാണ് പിണറായി സർക്കാർ തിരിച്ചറിയേണ്ടത്.
സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള സുരക്ഷയുടെ കാര്യത്തിൽ പോക്‌സോ കേസുകളിൽ പോലും തകിടം മറിച്ചിൽ നടക്കുകയാണ് ഇവിടെ. ശക്തനായ ആദർശശാലിയായ പിണറായിയുടെ ഭരണത്തിൻ കീഴിലാണ് ഇതൊക്കെ നടക്കുന്നതെന്നാണ് ഏറെ ഖേദകരം. പാലത്തായി കേസിൽ അന്വേഷണ ചുമതലയുള്ള ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിശ്വാസമില്ലെന്നു ഇരയുടെ അമ്മക്ക് പറയേണ്ടി വന്നു വിലപിക്കുന്നത് കാണേണ്ട അവസ്ഥയാണ് കേരളത്തിന്. കാക്കികുപ്പായമിട്ട് നിയമത്തിന്റെ ചട്ടങ്ങൾ പരസ്യമായി ലംഘിക്കുന്ന ഉദ്യോഗസ്ഥരുമായിരുന്നു ഭരണം നടത്തുമ്പോൾ
സർക്കാർ ഇത്തരം കെണികളിൽ പോയി വീഴും. കീം പരീക്ഷ പ്രശ്നത്തിലും അതുതന്നെയാണ് നടന്നത്. സർക്കാരിനെ കെണിയിലാക്കിയത് ചില ഉദ്യോഗസ്ഥരാണ്. അവരുടെ നിർബദ്ധബുദ്ധിയാണ്. പക്ഷെ ക്രൂരമായിപ്പോയി, കേസെടുത്ത നടപടി.കേസെടുക്കേണ്ടത് അവർക്കെതിരെയാണ്. അവരുടെ പേരിലാണ്.
വള്ളിക്കീഴൻ