
തിരുവനന്തപുരം: കുടുംബ പാരമ്പര്യത്തിന്റെ യോഗ്യതയില്‍ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ നിര്‍ണയിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ പുത്രവാത്സല്യത്താല്‍ അന്ധരായി പോകുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ നാടായി കേരളം മാറുകയാണ്. ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ കനല് എരിയാതെ കാക്കുന്ന ഏക സംസ്ഥാനമായ കേരളം അടുത്തകാലത്ത് കണ്ട രണ്ട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരും മക്കളോടുള്ള വാത്സല്യം മൂലം ആരോപണശരങ്ങള്‍ ഏറ്റുവാങ്ങിയവരാണ്.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മക്കളുടെ പേരില്‍ പ്രതിപക്ഷത്തിന്റെ ക്രൂരമായ ആരോപണങ്ങള്‍ക്ക് നടുവിലാണ്. സിപിഎം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന് കൂലിപ്പണിക്ക് പോയിരുന്ന നാടാണ് കേരളം. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം നേതാക്കള്‍ അനുവര്‍ത്തിച്ചുവന്ന ഒരു വലിയ കാര്യമായിരുന്നു മക്കളെ അധികാരത്തിന്റെ ഇടനാഴികളിലേക്ക് അടുപ്പിക്കാതിരിക്കുക എന്നത്. ജ്യോതി ബസുവും, മണിക് സര്ക്കാറുമൊക്ക ഈ നിലയില്‍ മാതൃക കാട്ടിയവര്‍ ആണ്.
കേരളത്തിലും അങ്ങനെ ആയിരുന്നു. പക്ഷേ അതിന് അല്പം മാറ്റം വന്നത് നായനാര്‍ ഭരണത്തില്‍ കയറിയതോടെയാണ്. നായനാരുടെ മകന് കൃഷ്ണകുമാറിന്റെ യുഗം തുടങ്ങിയതോടെയാണ് നേതാക്കളുടെ മക്കള്‍ ഭരണത്തില്‍ ഇടപെട്ട് തുടങ്ങിയത്. എന്നാല്‍ വിഎസിന്റെ കാലത്ത് ഇത് പരസ്യമായി. അധികാര ഇടനാഴിയിലെ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ മകന് വി.എ. അരുണ്‍കുമാര്‍. അന്ന് സിപിഎം വിഭാഗീയതയുടെ ഭാഗമായി അധികാര ഇടനാഴിയിലെ അരുണ്‍കുമാറിന്റെ ഇടപെടലുകള്‍ പൊടിപ്പും തൊങ്ങലും വച്ച് മാധ്യമങ്ങളെ അറിയിക്കാന്‍ പിണറായി പക്ഷം രംഗത്തുണ്ടായിരുന്നു. ഇന്ന് പുത്രന് എന്നുള്ളത് പുത്രിയായി എന്നുമാത്രം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെക്കുറിച്ചാണ് എവിടെയും ചര്‍ച്ചകള്‍. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ അതിന് കൂടുതല്‍ പ്രചുരപ്രചാരം ലഭിച്ചു. വിഎസ് കത്തിനില്‍ക്കുന്ന സമയത്ത് അഗ്നിപര്‍വതം കണെക്കെയായിരുന്നു മകന്. ഇടയ്ക്കിടെ സ്ഫോടനം ഉണ്ടാക്കി, പുകയും ചാരവും ലാവയും കളയും. വിഎസ് സ്കോര്‍ ചെയ്യുന്ന അവസരത്തിലൊക്കെ മകനെ ഉപയോഗിച്ചാണ് പ്രതിച്ഛായ തകര്‍ക്കാന്‍ എതിരാളികള്‍ രംഗത്തെത്തിയിട്ടുമുണ്ട്. വിഎസ് ആണെങ്കില്‍ മകനെ അധികാര രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാതിരിക്കാന്‍ ജാഗ്രത കാട്ടിയതുമില്ല.
അരുണ്‍കുമാര്‍ എന്ന വ്യക്തിയുടെ പേര് ആദ്യമായി ഒരു അഴിമതിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത് കേരളത്തില്‍ എറ്റവും ബഹുമാനിക്കപ്പെടുന്ന വ്യവസായിയും കെല്‍ട്രോണിന്റെ പിതാവ് എന്നപേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധനുമായ കെ.പി.പി. നമ്പ്യാരുമായി ബന്ധപ്പെട്ടാണ്. നമ്പ്യാരുടെ ആത്മകഥയില്‍ അരുണിന് എതിരെ വന്ന പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്റ്റീജ് പദ്ധതിയായിരുന്നു കണ്ണൂര്‍ പവര്‍ പ്രോജകറ്റ്. ഇതിന്റെ മാത്തം ചെലവായ 1500 കോടിരൂപയുടെ അഞ്ചുശതമാനമായ 75 കോടിരൂപ അരുണ്‍ കൈക്കൂലിയായി അവശ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘സഫലം കലാപഭരിതത്തില്‍’ എഴുതി.
ആരോപണം വലിയ കോളിളക്കം ഉണ്ടാക്കി. ഇത് പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട്, അരുണ്‍കുമാര്‍ അദ്ദേഹത്തിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കെ.പി.പി. നമ്പ്യാര്‍ അത് പിന്‍വലിച്ചില്ല. മാപ്പും പറഞ്ഞില്ല. തുടര്‍ന്ന് നമ്പ്യാര്‍ക്കെതിരെ അരുണ്‍ മാനനഷ്ടക്കേസിന് പോയി. ആ കേസ് നടക്കുന്ന സമയത്ത്, നമ്പ്യാര്‍ കോടതിയെ അഭിമുഖീകരിക്കാന്‍ തയ്യാല്ലെന്ന് ഭാര്യ, വക്കീലായ കേളുനമ്പ്യാരെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് രാജിയായി. തുടര്‍ന്ന് വരുന്ന പുസ്തകത്തിന്റെ കോപ്പികളില്‍ ആ ആരോപണം ഉണ്ടാവില്ലെന്ന് കേളു നമ്പ്യാര്‍ അരുണ്‍കുമാറിന് വാക്ക് നല്കകയും, പിന്നീട് പുസ്തകത്തില്‍നിന്ന് അത് നീക്കം ചെയ്യുകയും ചെയ്തു.
പിന്നീട് അച്യുതാനന്ദന്റെ മകനെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെട്ടത് 2011ലെ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു. 2011 മാര്‍ച്ച് ഒന്നിന്ന് അരുണ്‍കുമാറിനെതിരെ 11 ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി അച്യുതാനന്ദന് കത്ത് നല്‍കതിയത്. ഓണ്‍ലൈന്‍ ലോട്ടറിവിഷയത്തില്‍ സബിഐ അന്വേഷണം ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രി കാട്ടിയ അനാസ്ഥയുടെ പിന്നില്‍, അരുണ്‍കുമാറിന്റെ താത്പര്യവും സ്വാധീനവുമാണെന്നായിരുന്നു ആദ്യ ആരോപണം. അതില്‍ എട്ടാമതായി തന്നെ അരുണ്‍കുമാറിന്റെ ഭാര്യ ഡോ. രജനി ബാലചന്ദ്രനുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണവും ഉന്നയിക്കുന്നുണ്ട്.
അരുണ്‍കുമാറിന്റെ ഭാര്യ ഡയറട്കറായ ചെറി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഓണ്‍ലൈന്‍ ലോട്ടറി ബിസിനസ് നടത്തിയിരുന്നെന്നായിരുന്നു ആ ആരോപണം. അന്ന് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി കാലമാണ്. അതുകൊണ്ടുതന്നെ അരുണ്‍കുമാറിറെ ഭാര്യക്ക് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധം എന്ന രീതിയലായി മാധ്യമ വാര്‍ത്തകള്‍. ഈ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മറ്റുള്ളവരുമായി അരുണ്‍കുമാറിനുള്ള ബിസിനസ് ബന്ധങ്ങള്‍ അന്വേഷിക്കണം എന്നും ഉമ്മന്‍ ചാണ്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഏതായാലും ആരോപണങ്ങളെ തുടര്‍ന്ന് രജനി ബാലചന്ദ്രന് ആ സ്ഥാനം ഒഴിഞ്ഞു.
അരുണ്‍കുമാര്‍ ഐച്ച്ആര്‍ഡിയില്‍ അഡീഷണല്‍ ഡയറ്കടറായി തൊഴില്‍ എടുക്കുമ്പോള്‍ കേരള സര്‍വകലാശാലയില്‍ ബയോഇന്‍ഫര്‍മാറ്റിക്സില്‍ പിഎച്ച്ഡിക്ക് അപേക്ഷിച്ചത് എഴ് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടെന്ന്്് വ്യാജ രേഖ ചമച്ചിട്ടായിരുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. ഇതും കയര്‍ഫെഡ് അഴിമതി, ഐഎച്ച്ആര്‍ഡി നിയമനം, അനധികൃത വിദേശയാത്രകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഉമ്മന്‍ ചാണ്ടി പരാതി കൊടുത്ത്. സിപിഎമ്മില്‍ വിഎസ് യുഗം അവസാനിക്കുകയും പാര്‍ട്ടിയിലും കേരളത്തിലും പിണറായിസം പിടിമുറക്കുകയും ചെയ്തതോടെ അരുണ്‍കുമാറും വിവാദങ്ങളില്‍നിന്ന് പുറത്തായി.
അന്ന് വിഎസിന്റെ മകനാണ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതെങ്കില്‍ ഇന്ന് പിണറായിയുടെ മകള്‍ വീണ വിജയനെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത്. പുത്രവാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രര്‍ ആയിപ്പോവുകയാണ് വിഎസ് ചെയ്തയെങ്കില്‍ പിണറായി പുത്രി വാത്സല്യത്തില്‍ അന്ധനായിപ്പോയതായി പൊതുജനം കരുതുന്നുണ്ട്. കോവിഡിന്റെ ആരംഭം മുതല്‍ മകളുമായി ബന്ധപ്പെട്ട് പിണറായി ആരോപണശരങ്ങളുടെ നടുവിലാണ്.
സ്പ്രിംഗ്ലറിനെ കോവിഡ് കാലത്ത് തിരഞ്ഞെടുത്തത് മുതല്‍ വീണ വിജയന് പത്രത്താളുകളില്‍ നിറയാന്‍ തുടങ്ങി. തുടര്‍ന്നുവന്ന സ്വര്‍ണക്കടത്ത് വീണയെ കുറച്ചുനാള്‍ പത്രത്താളുകളില്‍ നിന്നും അകറ്റിയെങ്കിലും വീണ്ടും സ്വപ്ന വീണയെ മുഖ്യധാരയിലേക്ക് ആനയിച്ചിരിക്കുകയാണ്. സ്പ്രിംഗ്ലര്‍ മുതല്‍ ഷാര്‍ജ ഷെയ്ക്കിന് സ്വീകരണം നല്കിയതുവരെയുള്ള പല കഥകളും പിണറായിക്കെതിരായി എതിരാളികള്‍ നിര്‍ബാധം തൊടുത്തുവിടുകയാണ്. എന്തായാലും ചരിത്രം അങ്ങനെ ഒരു പ്രഹസനമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്.
Post Your Comments