നെയ്യാറ്റിൻകരയിൽ അനാഥരായ കുട്ടികൾക്ക് വീടു നൽകണമെന്ന് ജില്ലാ കലക്ടർ സർക്കാരിന് ശിപാർശ നൽകി.

നെയ്യാറ്റിൻകര / പോലീസിന്റെ അനാവശ്യവും അലക്ഷ്യവുമായ ഇടപെടൽ മൂലം മാതാപിതാക്കൾ തീപൊള്ളലേറ്റു ജീവൻ നഷ്ടപ്പെട്ടതോടെ അനാഥരായി മാറിയ നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വീടുവെച്ച് നൽകണമെന്ന് ജില്ലാ കലക്ടർ സംസ്ഥാന സർക്കാരിന് ശിപാർശ നൽകി. റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച തീരുമാനം കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. ജില്ലാ കലക്ടർ നവ് ജോത് ഖോസയുടെ റിപ്പോർട്ടിലെ പ്രധാന ശിപാർശ കുട്ടികൾക്ക് വീട് നൽകണമെന്നാണ്. തിരുവനന്തപുരം നഗരസഭയുടെ കല്ലടിമുഖത്തെ ഫ്ലാറ്റ് നൽകുകയോ,അല്ലെങ്കിൽ ലൈഫ് പദ്ധതിയിൽ സ്ഥലവും വീടും നൽകുകയോ വേണമെന്നും, കുട്ടികൾക്ക് ആവശ്യമായ ധനസഹായം നൽകാനും കളക്ടറുടെ ശുപാർശയിൽ പറഞ്ഞിട്ടുണ്ട്. അന്തിയുറങ്ങുന്ന മണ്ണിനായി പോരാടി മരിച്ച രാജന്റെയും ഭാര്യയുടെയും സ്വപ്നം വീടായിരുന്നു. തർക്ക ഭൂമി വിട്ടുനൽകണമെന്നാണ് കുട്ടികൾ രണ്ടുപേരും ആവശ്യപ്പെടുന്നത്. ഈ ഭൂമിയിൽ പരാതിക്കാരി വസന്തക്കുള്ള ഉടമസ്ഥാവകാശത്തെ പറ്റി തഹസിൽദാർ പരിശോധന നടത്തിവരുകയാണ്. ഭൂമി സംബന്ധിച്ചു വസന്തയുടെ രേഖകളുടെ വസ്തുത പരിശോധനയാണ് നടത്തുന്നത്. അതേസമയം, ഇതിനു മുൻപും പലരെയും വസന്ത കള്ളക്കേസിൽ കുടുക്കിയിട്ടുണ്ടെന്ന ആരോപണം ഉയർന്നിരിക്കുകയാണ്.