പക്ഷിപ്പനി സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

ആലപ്പുഴ / കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും, അതീവ ജാഗ്രത പുറപ്പെടുവിക്കുകയും ചെയ്തതിനു പിന്നാലെ പക്ഷിപ്പനിയെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലെയും ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. സംസ്ഥാനമെമ്പാടും കനത്ത ജാഗ്രത പുലർത്താനാണ് നിർദേശം. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പളളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിൽ 34602 പക്ഷികളെയും കോട്ടയത്ത് മൂവായിരം പക്ഷികളേയും കൊന്നൊടുക്കുന്നുണ്ട്. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകൾക്ക് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലുളള വളർത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ലാഭരണകൂടം ഇതിനായി ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുക.
വൈറസ് മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാൻ ആരോഗ്യവകുപ്പ് സർവേ ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ കുട്ടനാട്, കാർത്തികപ്പളളി താലൂക്കുകളിൽ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതും, കാഷ്‌ടം വിൽക്കുന്നതും നിർത്തിവച്ചു. അതേസമയം, പക്ഷിപ്പനിയിൽ ജനങ്ങളിലുണ്ടായ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കണമെന്ന് കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടുണ്ട്.