
പയ്യന്നൂര്‍: പട്ടാപ്പകല്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്നര ലക്ഷം രൂപ കവരുന്നതിനിടെ കയറി വന്ന കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവുമായി രക്ഷപ്പെട്ട പ്രതിയുടെ രേഖ ചിത്രം പുറത്തുവിട്ട് പയ്യന്നൂര്‍ പോലീസ്. രേഖാചിത്രത്തിലെ രൂപ സാദൃശ്യമുള്ളയാളെപ്പറ്റി സൂചന ലഭിച്ചാല്‍ ജനങ്ങള്‍ പോലീസില്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. പഴയ മാർക്കറ്റിന് സമീപം അനാദികച്ചവടം നടത്തുന്ന അബ്ദു സമദിൻ്റെ വീട്ടിലാണ് മോഷണം നടത്തിയത്. കൊറ്റി റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലാണ് കള്ളൻ കയറിയത്. കഴിഞ്ഞ മാസം 21നായിരുന്നു മോഷണം നടന്നത്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ സമദിൻ്റെ പേരക്കുട്ടിയാണ് കള്ളനെ കണ്ടത്. വീടിനകത്ത് കറുത്ത ടീഷർട്ടും പാൻ്റും ധരിച്ച ആളെ കാണുകയും ബഹളം വെക്കുകയും ചെയ്തു. തുടർന്ന് വീടിൻ്റെ പിൻ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനകത്തെ അലമാരയിൽ നിന്ന് മൂന്നര ലക്ഷം രൂപയാണ് മോഷണം പോയത്.സംഭവസമയത്ത് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതായിരുന്നു. അടുക്കളയുടെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 3,57,500 രൂപയാണ് മോഷ്ടിച്ചത്. മോഷണം നടക്കുന്നതിനിടെ സമദിന്റെ മകളുടെ മകന് സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ അകത്തു നിന്നും മോഷ്ടാവ് നടന്നു നീങ്ങുന്നത് കണ്ടിരുന്നു. കുട്ടിയെ കണ്ടതോടെ മോഷ്ടാവ് പാഞ്ഞെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഭയന്ന് പുറത്തേക്കോടിയ കുട്ടി സമീപവാസികളോട് സംഭവം പറഞ്ഞെങ്കിലും അപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു.
Post Your Comments