കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം / കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ജനുവരി പതിനഞ്ചോടെ പ്രതിദിന കൊവിഡ് കേസുകൾ 9000 വരെ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണം 90,000 കടന്നേക്കാമെന്നും, മരണനിരക്ക് 0.5 ആയി ഉയരാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ തമ്മിൽ ഇടപഴകിയതുമാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകാൻ ഇടയാക്കുന്ന കാരണങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, മുഖ്യ കാരണമായ ബാറുകൾ തുറന്നത് രോഗവ്യാപനം രൂക്ഷമാകാൻ കാരണമെന്ന് പറയാൻ തയ്യാറായിട്ടില്ല. നിലവിൽ 0.4 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക്. ഇപ്പോൾ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്.
കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകളിൽ ആർടി–പിസിആർ കുറയ്ക്കാനും ആന്റിജൻ ടെസ്റ്റ് കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിജൻ ടെസ്റ്റുകൾക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്നാണു ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. കോവിഡ് സാധ്യത കൂടുതലുള്ളവർക്കും ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവർക്കും മാത്രമായി ആർടിപിസിആർ പരിശോധന പരിമിതപ്പെടുത്തും. ആരോഗ്യപ്രവർത്തകരുടെ അമിതജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പരിശോധനാ മാനദണ്ഡങ്ങളിൽ ആരോഗ്യ വകുപ്പ് മാറ്റം വരുത്തുന്നത്. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ സാദ്ധ്യതകൾ കണ്ടെത്താനും, പ്രതിരോധിക്കാനുമായി ആരോഗ്യ വകുപ്പ് സാന്ദ്രതാ പഠനം നടത്തും. 18 വയസിനു മുകളിലുള്ള 12,100 പേരിലാണ് ഈ പഠനം നടത്തുക. കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളിലുണ്ടെന്നു കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിഇഐഡി സെൽ നോഡൽ ഓഫിസറുടെയും മേൽനോട്ടത്തിലാണ് പഠനം. ഇതിനിടെ കേരളത്തിൽ ഐ സി എം ആർ സിറോ സർവേയുടെ മൂന്നാംഘട്ടം പൂർത്തിയായി. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് സർവേ നടത്തിയത്. മേയിൽ നടത്തിയ ആദ്യഘട്ട സർവേയിൽ 0.33 ശതമാനവും, ഓഗസ്റ്റിൽ നടത്തിയ സർവേയിൽ 0.8 ശതമാനവുമായിരുന്നു സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് രേഖപ്പെടുത്തിയത്.