മുഖ്യന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ എം. ശിവശങ്കറും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തി.

മുഖ്യന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ എം. ശിവശങ്കറും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി. സ്വപ്നയും ചാർട്ടേർഡ് അക്കൗണ്ടന്റും ചേര്‍ന്ന് ബാങ്കിൽ ലോക്കര്‍ തുടങ്ങിയത് ശിവശങ്കറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ ഡി ആവശ്യപ്പെട്ടുണ്ട്.
അതേസമയം, ശിവശങ്കർ എന്ന ദുര്‍ഗന്ധത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തുടച്ച് മാറ്റാനായെന്ന് മന്ത്രി ജി.സുധാകരന്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശിവശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ജി.സുധാകരന്‍, ശിവശങ്കര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും, വിശ്വാസത്തിന്‍റെ പേരിലാണ് സ്ഥാനങ്ങള്‍ നല്‍കിയതെന്നും, സ്വപ്നയുമായി ശിവശങ്കറിനുള്ള ബന്ധം അപമാനകരമാണെന്നും പറയുകയുണ്ടായി.
പത്രസമ്മേളനത്തിൽ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സുധാകരൻ തീർത്തും തള്ളി പറയുകയായിരുന്നു. ശിവശങ്കര്‍ വഞ്ചകനാണ്. വിശ്വസിച്ച് ഏല്പിച്ച ഉദ്യോഗസ്ഥന്‍ തന്നെ ചതിക്കുകയാണ് ചെയ്തത്. ശിവശങ്കര്‍ വരെയാണ് ആ ബന്ധം ഉണ്ടായിരുന്നത്. അയാളെ മാറ്റിയതോടെ ആ പ്രശ്‌നം മാറി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ശിവശങ്കര്‍ നടത്തിയത്. അയാള്‍ പോയതോടെ ഓഫീസ് ശുദ്ധീകരിക്കപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു.
ഞങ്ങള്‍ ശിവശങ്കറിന്റെയും സ്വപ്നയുടെയും ആരാധകരല്ല. ഐ.എ.എസുകാര്‍ പറയുന്നിടത്ത് ഒപ്പിടുന്നവരല്ല ഞങ്ങള്‍. രാമായണ മാസത്തില്‍ തന്നെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് വേട്ടയാടി. ഈ പ്രചരണം തടയാന്‍ ജനങ്ങളുടെ ഇടയിലേക്ക് മന്ത്രിമാര്‍ അടക്കം ഇറങ്ങുകയാണ്. അവസാനത്തെ കമ്മ്യുണിസ്റ്റ് സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നാണ് ചിലര്‍ പറയുന്നത്. ലോകം അവസാനിക്കുമെന്ന ശപിച്ച മഹര്‍ജിമാരുണ്ട്. അവരിപ്പോള്‍ എവിടെയാണ്. 150 കോടി ജനങ്ങളുള്ള ചൈനയില്‍ കമ്മ്യുണിസ്റ്റ് ഭരിക്കുകയാണ്. ആറ് അമേരിക്ക ചേരണം ചൈനയ്ക്ക് ഒപ്പമെത്താന്‍. ചൈനയോട് ഒരുകാലത്തും അമേരിക്ക ജയിക്കില്ലെന്നും സുധാകരൻ പറഞ്ഞു.