തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍,മമ്മൂട്ടിയെ എന്തുകൊണ്ട് ട്രോളുന്നില്ല.

തിരുവനന്തപുരം / രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്ന് നടനും ബി.ജെ.പിയുടെ താരപ്രചാരകനുമായ കൃഷ്ണകുമാറിന്റെ ചോദ്യം. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ ആരും വിമര്‍ശിക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ ചോദിക്കുന്നു. ഒരു ന്യൂസ് ചാനലിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം ഉണ്ടായത്.
വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നു പറഞ്ഞ കൃഷ്ണകുമാർ, രാഷ്ട്രീയത്തില്‍ സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെയും ബി ജെ പി പരിഗണിക്കുന്നതായ വാർത്ത വന്ന പിറകെയായിരുന്നു കൃഷ്ണകുമാറിന്റെ ഈ പ്രതികരണം. സ്ഥാനര്‍ത്ഥികളുടെ സാധ്യതാപട്ടിക കഴിഞ്ഞ ദിവസം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഒ. രാജഗോപാല്‍ പട്ടികയിലില്ല. അദ്ദേഹം മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ ആണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. ഇവിടെ കൃഷ്ണകുമാറിനോ എസ്.സുരേഷിനോ ആണ് സാധ്യത നിലവിലുള്ളത്. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ്, കഴക്കൂട്ടത്ത് കെ.സുരേന്ദ്രന്‍ എന്നിവര്‍ മത്സരിക്കുമെന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്‍, ആറ്റിങ്ങലില്‍ ബി.എല്‍.സുധീര്‍, കുന്നത്തൂരില്‍ രാജി പ്രസാദ്, ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ചെങ്ങന്നൂരില്‍ എം.ടി.രമേശ്, തൃപ്പൂണിത്തുറയില്‍ പി.ആര്‍.ശിവശങ്കര്‍ എന്നിങ്ങനെയാണ് പരിഗണിക്കുന്നത്.