Kerala NewsLatest News

മദ്യലഹരിയില്‍ പതിമൂന്നുകാരനായ മകനെ കാറിന്റെ ഡ്രൈവറാക്കിയ പിതാവ് റിമാന്‍ഡില്‍

കൊല്ലം: ദൂരയാത്രയ്‌ക്കിടെ മദ്യപിച്ച്‌ ലക്കുകെട്ട് പതിമൂന്നുകാരനായ മകനെക്കൊണ്ട് കാര്‍ ഓടിപ്പിച്ച കേസില്‍ അറസ്റ്റിലായ പിതാവിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള മീനച്ചല്‍ സ്വദേശി സുരേന്ദ്രകുമാറാണ്(46) റിമാന്‍ഡിലായത്. മകനെ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ ഏറ്റെടുത്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ കാറിന്റെ ഡ്രൈവറാക്കി ദേശീയപാതയിലൂടെ വാഹനം ഓടിപ്പിച്ചതിനാണ് സുരേന്ദ്രകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ചാത്തന്നൂര്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം കളിയിക്കാവിളയില്‍ നിന്നും മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. പതിമൂന്നുകാരനായ കുട്ടി മലപ്പുറത്തെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവസമയം ഇവര്‍ രണ്ടുപേരും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. മദ്യപിച്ചാണ് ഇയാള്‍ വാഹനം ഓടിച്ചു തുടങ്ങിയത്. യാത്രയ്‌ക്കിടെ വീണ്ടും പുറത്തിറങ്ങി മദ്യപിച്ചു. കാല്‍ ഉറയ്‌ക്കാത്ത അവസ്ഥയിലായതോടെ മകന്‍ ഡ്രൈവിങ് സീറ്റിലേക്ക് കയറി കാര്‍ എടുത്തു. ഡ്രൈവിങ് സീറ്റില്‍ ഇരുന്നാല്‍ പുറത്തുള്ളത് കാണാന്‍ പോലും കുട്ടിക്ക് കഴിയുമായിരുന്നില്ല. തിരക്കേറിയ ദേശീയപാതയിലൂടെ കുട്ടി ഡ്രൈവര്‍ വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് വിവരം ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഉടനെ പോലീസുകാര്‍ പിന്നാലെയെത്തി ചാത്തന്നൂര്‍ ജംഗ്ഷനില്‍ വച്ച്‌ കാര്‍ തടയുകയായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, മോട്ടര്‍ വെഹിക്കിള്‍ ആക്‌ട് എന്നിവ പ്രകാരമാണ് സുരേന്ദ്രകുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം ഇന്നലെ രാവിലെ നെഞ്ച് വേദന ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സുരേന്ദ്രകുമാറിനെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്ധ പരിശോധ നടത്തി. പരിശോധനയില്‍ ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് കണ്ടെത്തി. സോഷ്യല്‍ വര്‍ക്കര്‍ ആണെന്നാണ് സുരേന്ദ്രകുമാര്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button