യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പാർട്ടി രൂപീകരണത്തിന് ശേഷം: ‘കേരള എൻസിപി’ പുതിയ പാർട്ടി, പ്രഖ്യാപനം ഈ മാസം; മാണി സി കാപ്പൻ

കോട്ടയം: ഈ മാസം തന്നെ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ. കേരള എൻസിപി എന്നായിരിക്കും പാർട്ടിയുടെ പേരെന്ന് അദ്ദേഹം അറിയിച്ചു. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പാർട്ടി രൂപീകരണത്തിന് ശേഷം ധാരണയാകുമെന്നും മൂന്നു സീറ്റുകൾ പ്രതീക്ഷിക്കുന്നതായും കാപ്പൻ പറഞ്ഞു.
22ാം തീയതി തിരുവനന്തപുരത്ത് ചർച്ച നടത്തുന്നുണ്ടെന്നും ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതായുണ്ടെന്നും കാപ്പൻ പറഞ്ഞു. കൊടിയുടെ രൂപഘടനയും തീരുമാനിച്ചെന്നും കാപ്പൻ അറിയിച്ചു.
പാർട്ടിയിൽ നിന്ന് രാജി വച്ച ശേഷവും എൻസിപി ദേശീയ നേതൃത്വം മാണി സി കാപ്പനെ പുറത്താക്കിയത് കാപ്പന്റെ തന്നെ ആവശ്യപ്രകാരമെന്ന് സൂചന പുറത്തുവന്നിരുന്നു. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാർട്ടി രൂപീകരണത്തിലെ നിയമ തടസങ്ങളും മാറി. യുഡിഎഫ് സഹകരണത്തിനുള്ള കാപ്പന്റെ നീക്കങ്ങൾക്ക് ശരത് പവാറിന്റെ മൗനാനുവാദമാണ് ഇതോടെ വ്യക്തമാകുന്നത്.
യുഡിഎഫ് പ്രവേശന നീക്കം പ്രഖ്യാപിച്ചതോടെ പാർട്ടി അംഗത്വം രാജി വച്ചതായി മാണി സി കാപ്പൻ അറിയിച്ചിരുന്നു. കാപ്പനും ഒപ്പമുള്ള പത്ത് നേതാക്കളും രാജി സമർപ്പിച്ചതായി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനും സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ തിങ്കളാഴ്ച വൈകീട്ടോടെയാണ് മാണി സി കാപ്പൻ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എൻസിപി ദേശീയ നേതൃത്വത്തിന്റെ അറിയിപ്പുണ്ടായത്.