Cinema

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍ ദിനം

മലയാള സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹത്തിന് ഇന്ന് പിറന്നാള്‍ ദിനം. ഈ പിറന്നാള്‍ ദിനത്തില്‍ നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച്‌ നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയെ പോസ്റ്ററില്‍ കാണാം. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. അതേ സമയം, ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

1958 ജൂണ്‍ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപി ജനിച്ചത്. 1965 ല്‍ ‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘പൂവിനു പുതിയൊരു പൂന്തെന്നലിലും’ സുരേഷ് ഗോപി വില്ലന്‍ വേഷം അവതരിപ്പിച്ചു. 1994 ല്‍ പുറത്തിറങ്ങിയ ‘കമ്മീഷണര്‍’ സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റി മറിച്ചു. പോലീസ് എന്നതിന് സമം ഇട്ട് അപ്പുറത്ത് സുരേഷ് ഗോപി എന്നെഴുതി മലയാളി.

ക്ഷുഭിതനായ പോലീസുകാരന്‍ മാത്രമായിരുന്നില്ല സുരേഷ് ഗോപി ചെയ്ത് മനോഹരമാക്കിയ വേഷങ്ങള്‍. ഹീറോയിസമോ മാസ് മാനറിസങ്ങളോ ഇല്ലാത്ത കഥാപാത്രങ്ങളും ആ കെെകളില്‍ ഭദ്രമായിരുന്നു. വില്ലനായി കരിയര്‍ തുടങ്ങിയ സുരേഷ് ഗോപി മലയാളത്തിന് പുറമെ, പ്രത്യേകിച്ച്‌ തെലുങ്കില്‍, വലിയ സ്വാധീനമുള്ള അപൂര്‍വ്വം മലയാള താരമായിരുന്നു. 90കളില്‍ സുരേഷ് ഗോപിയുടെ മൊഴിമാറ്റ ചിത്രത്തിനായി തെലുങ്കിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും റിലീസ് മാറ്റി വച്ച സംഭവങ്ങളുണ്ട്. അത്രമേലായിരുന്നു അദ്ദേഹത്തിന്റെ താരപ്രൗഢി.

തലസ്ഥാനം, 1921, ഏകലവ്യന്‍, മണിച്ചിത്രത്താഴ്, കാശ്‌മീരം, യുവതുര്‍ക്കി, ലേലം, ഗുരു, വാഴുന്നോര്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, രക്തസാക്ഷികള്‍ സിന്ദാബാദ്, എഫ്‌ഐആര്‍, ക്രെെം ഫയല്‍, സത്യമേവ ജയതേ, തെങ്കാശിപ്പട്ടണം, ഭരത്ചന്ദ്രന്‍ ഐപിഎസ്, ദി ടെെഗര്‍, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ നായകനായി. 1997 ല്‍ ‘കളിയാട്ടം’ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ പുരസ്കാരവും സുരേഷ് ഗോപിയെ തേടിയെത്തി.

അതേസമയം സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്‍റെ മനസ്സിലെ നന്മകളെപ്പറ്റി പറയാതിരിക്കാന്‍ പറ്റില്ല. ആ മനുഷ്യസ്നേഹിയുടെ സ്നേഹലാളനകള്‍ ജീവിതയാതനകളുടെ ചരിത്രമുള്ളവര്‍ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്. സ്വന്തം പോക്കറ്റില്‍ സ്പര്‍ശിക്കാത്ത ഉപദേശികളും വിമര്‍ശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവന്‍ എപ്പോഴും കാഴ്ചവെച്ചിട്ടുള്ളത്.

അകാലത്തില്‍ പൊലിഞ്ഞ പൊന്നുമകള്‍ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം, നിരവധി നിര്‍ദ്ധന കുഞ്ഞുങ്ങള്‍ക്ക് ഇന്നും ഒരു കൈത്താങ്ങാണ്. എത്രയോ അനാഥ ജീവിതങ്ങള്‍ക്ക് കിടപ്പാടം വച്ച്‌ നല്‍കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിലാഴ്ത്തിയവര്‍ക്ക് തല ചായ്ക്കാന്‍ 9 പാര്‍പ്പിടങ്ങളാണ് സുരേഷ് ഗോപി നിര്‍മ്മിച്ച്‌ നല്‍കിയത്. പൊതുസമൂഹം അന്യവല്‍ക്കരിച്ച മണ്ണിന്‍റെ മക്കളായ ആദിവാസികള്‍ക്ക് സഹായവുമായി എത്തിയ ആദ്യ സിനിമാക്കാരന്‍ സുരേഷ് ഗോപി തന്നെയാണ്.
അട്ടപ്പാടിയിലെയും കോതമംഗലത്തിനടുത്ത് ചൊങ്ങിന്‍ചുവടിലെയും ആദിവാസി ഊരുകളില്‍ ഈ പ്രേംനസീര്‍ ആരാധകന്‍ നിര്‍മ്മിച്ചു നല്‍കിയത് നിരവധി ടോയ്‍ലറ്റുകളാണ്. എല്ലാം സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലത്തില്‍ നിന്നുമാണന്ന് ഓര്‍ക്കണം. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്ബോള്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ കാല്‍ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാല്‍ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേര്‍ക്കുണ്ട് ഈ മഹത്വം. ജനനേതാവാകും മുന്‍പേ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയ വ്യക്തിയാണ് സുരേഷ് ഗോപി എന്ന ഈ മഹാനടന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button