അതിരപ്പിള്ളിയുമായി കെ എസ് ഇ ബി മുന്നോട്ട്

വിവാദമായിരിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക് സംസ്ഥാന സർക്കാർ നൽകിയ എൻ ഒ സി യുടെ അടിസ്ഥാനത്തിൽ കേന്ദ്ര അനുമതിക്കായി അപേക്ഷ നൽകുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള. നിലവിൽ ഭരണപ്രതിപക്ഷ കക്ഷികൾക്കിടയിൽ നിലനിൽക്കുന്ന വലിയ തർക്കങ്ങൾ ഭാവിയിൽ പ്രഹരിക്കപ്പെടുമെന്ന് പറയുന്ന കെഎസ്ഇബി ചെയർമാൻ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനിവാര്യം ആണെന്നാണ് പറഞ്ഞിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ പദ്ധതികൾ വേണം. കേന്ദ്രസർക്കാർ നിർദ്ദേശിച്ചത് അനുസരിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ എൻഒസി ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് കെഎസ്ഇബി ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ച പദ്ധതികളുടെ നിലവിലെ അവസ്ഥ വിലയിരുത്തിയത്. എല്ലാ അനുമതികളും ലഭ്യമായിട്ടും നടപ്പിലാക്കാതെ പോയ അതിരപ്പിള്ളി പദ്ധതി പരാമർശിക്കപ്പെട്ടത് അവിടെയാണ്. കാലാവധി കഴിഞ്ഞ അനുമതിക്കായി വീണ്ടും അപേക്ഷിക്കാൻ കെഎസ്ഇബിയോട് കേന്ദ്ര വൈദ്യുതി അതോറിറ്റി നിർദ്ദേശിക്കുകയായിരുന്നു എന്നും, ഇതിന് സംസ്ഥാന സർക്കാരിൻറെ അനുമതിപത്രം വേണമെന്നായിരുന്നു നിബന്ധന. ഇതു പ്രകാരമാണ് സംസ്ഥാന സർക്കാരിൻറെ എൻ ഒ സി തേടിയതെന്ന് കെഎസ്ഇബി ഇക്കാര്യത്തിൽ വിശദീകരിക്കുന്നു. വർദ്ധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ജലവൈദ്യുതപദ്ധതികൾ തന്നെയാണ് അഭികാമ്യം. ആവശ്യമുള്ളതിൻറെ 30 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. സോളാർ, കാറ്റ് തുടങ്ങിയ പുനരുപയോഗ മാർഗങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്. കെഎസ്ഇബി ചെയർമാൻ പറഞ്ഞു.