ചൈനീസ് ആപ്പുകൾക്ക് പിറകെ ചൈനീസ് സെൽ ഫോണുകൾ അടക്കമുള്ള ടെലികോം ഉപകരണങ്ങൾക്ക് കൂടി കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധനം കൊണ്ട് വരുന്നു.

ന്യൂഡൽഹി / ചൈനീസ് ആപ്പുകൾക്ക് പിറകെ ചൈനീസ് സെൽ ഫോണുകൾ അടക്കമുള്ള ടെലികോം ഉപകരണങ്ങൾക്ക് കൂടി കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധനം കൊണ്ട് വരുന്നു. ഇതിനായി സെൽ ഫോണുകൾ അടക്കമുള്ള ടെലികോം ഉപകരണങ്ങൾ നിർമിക്കുന്ന ചില കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ‘വിശ്വാസ്യതയുള്ളവരെ’ ഇതിനായി നിയോഗിക്കുമെന്നും ആണ് ഇതുമായി ബന്ധപെട്ടു കേന്ദ്രസർക്കാർ വെളിപ്പെടുത്തിയിട്ടുള്ളത്. ടെലികോം ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് അനുമതിയുള്ള കമ്പനികളുടെ പട്ടിക ടെലികോം മേഖലയ്ക്കായി ഉടൻ തയാറാകുമെന്നാണ് കേന്ദ്രം പറഞ്ഞിട്ടുള്ളത്.
ടെലികോം മേഖലയിൽ കൂടുതൽ സുരക്ഷ ലക്ഷ്യമിട്ട് കാബിനറ്റ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുള്ളത്. വിശ്വാസ്യതയുള്ള സ്ഥാപനങ്ങളെ ഇതിനായി നിയോഗിക്കുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ടെലികോം മേഖലയിൽ വിശ്വസിക്കാവുന്നവരും വിശ്വസിക്കാൻ കൊള്ളാത്തവരുമുണ്ടെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. പുതിയ നീക്കത്തെക്കുറിച്ചു കൂടുതൽ വിശദീകരണം സർക്കാർ നൽകിയിട്ടില്ല. ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ടാണോ പുതിയ നീക്കമെന്ന കാര്യം ഔദ്യോഗികമായി പറഞ്ഞിട്ടുമില്ല. ടെലികോം സേവന ദാതാക്കള്‍ക്കായി ഉൽപന്നങ്ങളുടെ വിതരണത്തിന് വിശ്വാസ്യതയുള്ളവരെ സർക്കാർതന്നെ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവ തുടർന്നും ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി നിരവധി ചൈനീസ് മൊബൈൽ ആപ്പുകള്‍ കേന്ദ്രം നിരോധിച്ചിരുന്നതാണ്.