ഉറവിടമാറിയാതെ രോഗവ്യാപനം,തിരുവനന്തപുരത്ത് അതീവജാഗ്രത.

ഉറവിടം എവിടെ എന്നറിയാത്ത കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് അതീവജാഗ്രത ഏർപ്പെടുത്തി. സ്ഥിതി ഗുരുതരമാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ ഡല്‍ഹിയും, ചെന്നൈയും പോലെയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചതിനു പിറകെയാണ് നടപടി.
ജില്ലയിൽ രോഗം ബാധിച്ച ഏഴ് പേര്‍ക്ക് രോഗം എങ്ങനെ വന്നുവെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കിയിരിക്കുന്നത്. പലരുടെയും സമ്പര്‍ക്ക പട്ടിക പൂര്‍ണ്ണമായും കണ്ടെത്താൻ കഴിയാതെ വന്നതും ആരോഗ്യ വകുപ്പിനെ വെട്ടിലാക്കി. ഈ സാഹചര്യത്തിലാണ് തലസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കോവിഡ് നിയന്ത്രങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളും ചന്തകളും അധികൃതർ അടപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സമരങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ, മണക്കാട് രോഗം സ്ഥിരീകരിക്കപ്പെട്ട ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. മെയ് മാസം 30 മുതൽ ജൂണ്‍ 19 വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വന്നത്. ഇരുപതോളം സ്ഥലങ്ങളിൽ ഇയാൾ സഞ്ചരിച്ചിട്ടുണ്ട്. രോഗലക്ഷണം കാണിച്ച 12 നു ശേഷം 13 സ്ഥലങ്ങളില്‍ ഇയാൾ യാത്ര ചെയ്തു. ഇദ്ദേഹത്തിന്‍റെ ഓട്ടോയില്‍ യാത്ര ചെയ്തവരെ അടക്കം കണ്ടെത്താന്‍ വലിയ പ്രയാസമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.