മൻസൂർ വധം: ലക്ഷ്യമിട്ടത് സഹോദരനെയെന്ന് പ്രതിയുടെ മൊഴി; പ്രദേശത്തു വ്യാപക അക്രമസംഭവങ്ങൾ: ഇന്ന് സമാധാന ചർച്ച

കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ അക്രമിസംഘം ലഷ്യമിട്ടത് സഹോദരൻ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള പ്രതി ഷിനോസിന്റെ മൊഴി. കൊല്ലപ്പെട്ട മൻസൂറിൻറെ അയൽവാസിയാണ് ഷിനോസ്.
പ്രദേശത്ത് ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട പ്രശ്നം ഉടലെടുത്തിരുന്നു. ഇതിന് പ്രതികാരമായി ബൂത്ത് ഏജൻറ് കൂടിയായ മുഹ്സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ് സി.പി.എം പ്രവർത്തകർ അന്ന് രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്. മുഹ്സിനെ ഭീഷണിപ്പെടുത്തുന്നത് കണ്ട് അനുജൻ മൻസൂർ ഓടിയെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും അക്രമികൾ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. ബോംബേറിൽ മൻസൂറിൻറെ കാൽമുട്ടിന് താഴെ ചിന്നിച്ചിതറി. ഇതിൽനിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്.
സ്ഫോടന ശബ്ദംകേട്ട് അയൽവാസികളും മൻസൂറിൻറെ കുടുംബക്കാരും ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സംഘാംഗമായ ഷിനോസിനെ മുഹ്സിൻ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രാദേശിക സി.പി.എം നേതൃത്വത്തിൻറെ അറിവോടെയാണ് അക്രമികൾ പ്രദേശത്ത് എത്തിയതെന്നാണ് വിവരം. കൊലപാതക കേസിൽ പ്രതിയായയാൾ അക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വാട്‌സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ് പൊലീസ് ഗൗരവത്തിലെടുത്തില്ലെന്ന് പരാതിയുണ്ട്. ‘മുസ്ലീംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും, ഉറപ്പ്’ എന്നാണ് ഇയാൾ വാട്‌സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ്. ഉച്ചയോടെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നുവെന്നും ഇതേക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും എം.എസ്.എഫ് സംസ്ഥാന ട്രഷറർ നജാഫ് ആരോപിച്ചു.
മൻസൂറിനെ കൊലപ്പെടുത്തിയതിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പൊലീസ് കമീഷണർ ഇളങ്കോ തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്കായി അന്വേഷണം നടക്കുകയാണെന്നും പത്തിലധികം ആളുകൾ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകം ആസൂത്രിതമാണെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പ്രതികരിച്ചത്. എന്നാൽ, സംഘർഷത്തിൻറെ ഉത്തരവാദിത്വം ലീഗിനാണെന്നും ആസൂത്രിത കൊലപാതകമല്ലെന്നും സി.പി.എം നേതാവ് എം.വി. ജയരാജൻ പ്രതികരിച്ചു. പ്രാദേശികമായ സംഘർഷമാണ് കൊലപാതകത്തിന് പിറകിലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞത്.
കൊലപാതകത്തെ തുടർന്ന് അക്രമസംഭവങ്ങൾ അരങ്ങേറിയ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ ഇന്ന് ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ സർവകക്ഷി സമാധാന ചർച്ച നടക്കും.