കോവിഡ് രാജ്യത്തെ വിറപ്പിക്കുന്നു, രോഗികളുടെ എണ്ണം 3 ലക്ഷം കവിഞ്ഞു.

രാജ്യത്തെ ഒന്നാകെ വിറപ്പിച്ചുകൊണ്ടു കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടാകുന്നത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു, മഹാരാഷ്ട്ര സംസ്ഥാനത്ത് മാത്രം ഒരു ലക്ഷം പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 3,01,579 ആണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം എന്നതാണ് പുതിയ കണക്കുകൾ പറയുന്നത്.മരണത്തിൽ ഇറാനെ മറികടന്ന ഇന്ത്യ ആഗോള പട്ടികയിൽ പത്താമതും ഏഷ്യൻ പട്ടികയിൽ ഒന്നാമതുമെത്തി. രോഗികളുടെ എണ്ണത്തില്‍ ചൈനയെ നേരത്തേ മറികടന്ന മഹാരാഷ്ട്ര വെള്ളിയാഴ്‌ച ക്യാനഡയെയും പിന്തള്ളിയിരിക്കുകയാണ്. മഹാരാഷ്ട്രയ്‌ക്കു തൊട്ടുപിന്നിൽ നിൽക്കുന്ന പിന്നിലുള്ള തമിഴ്‌നാട്ടിൽ രോഗികള്‍ 40,000 കടന്നപ്പോൾ, ഡൽഹിയിൽ 35,000 ഉം, രാജസ്ഥാനിൽ 12,000 ഉം, ബംഗാളിൽ പതിനായിരവും കടന്നിരിക്കുന്നു.
അടച്ചിടൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ മെയ് 18ന് ശേഷമുള്ള മൂന്നാഴ്‌ച കാലയളവിൽ 98 ജില്ലയിലേക്ക് പുതുതായി രോഗം പടര്‍ന്നതായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 53 ജില്ലകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ആണ്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം 3493 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 1.01,141 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 127 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ആകെ മരണസംഖ്യ 3717 ആയി. 47,793 പേര്‍ പൂര്‍ണ രോഗമുക്തി നേടി. 1718 പേരാണ് വെള്ളയാഴ്ച രോഗ ശാന്തിനേടി ആശുപത്രി വിട്ടത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊറോണ വ്യാപനം നേരിടുന്നതു സംബന്ധിച്ച നടപടികൾ നർദ്ദേശിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞരുടെ ഉന്നതതല സമിതി രൂപീകരിച്ചെന്ന് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ വ്യക്തമാക്കി. കേസുകളുടെ വർദ്ധനവ് നഗരത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ബെഡ് കപ്പാസിറ്റി, മെഡിക്കൽ സംവിധാനങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്നും ബൈജാൽ പറഞ്ഞു.
ഇരുപത്തിനാല് മണിക്കൂറിനിടെ 1982 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 40,698 ആയി. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച പ്രതിദിന കണക്കിൽ റെക്കോഡാണിത്. 18 പേർക്കുകൂടി ജീവൻ നഷ്ടമായതോടെ മരണം 367 ആയി. സംസ്ഥാനത്തെ രോഗികളിൽ പകുതിയിലധികവും ചെന്നൈയിലാണ്. വെള്ളിയാഴ്‌ച 1477 പേർക്കുകൂടി രോഗബാധ ഏറ്റത്തോടെ രോഗികൾ 28,924 ആയി.
തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ സെക്രട്ടറി ബീല രാജേഷിനെ മാറ്റി. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്ന വിമർശനം രൂക്ഷമായതിനു പിന്നാലെയാണ് മുഖം രക്ഷിക്കൽ നടപടി ഉണ്ടായത്. മുൻ ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണനാണ് ചുമതല.