തിരുവനന്തപുരത്തെ രോഗബാധിത പ്രദേശമാക്കാൻ ചിലർ മനപൂർവം ശ്രമിക്കുന്നതായി മന്ത്രി കടകംപള്ളി

തിരുവനന്തപുരം നഗരത്തെ ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളെ പോലെ രോഗബാധിത പ്രദേശമാക്കാൻ ചിലർ മനപൂർവം ശ്രമിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. കൊവിഡ് പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തിൽ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്‌ട്രീയപാർട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമർശനം. രാഷ്ട്രീയപാർട്ടികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല.
നിയന്ത്രണങ്ങൾ പാലിച്ചുള്ള പ്രതിഷേധങ്ങളല്ല പലയിടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൂറുകണക്കിനു ആളുകളെ അണിനിരത്തിയുള്ള പ്രകടനങ്ങളും സമരങ്ങളും നഗരത്തിൽ നടന്നു. നഗരത്തിലെ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാൽ, അശ്രദ്ധ പാടില്ല. പല കടകളും സാമൂഹിക അകലം ലംഘിച്ച് കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി നിയമപ്രകാരം അത്തരം കടകൾക്കെതിരെ കേസെടുക്കും. ജില്ലയിൽ പലയിടത്തും വ്യാപകമായി കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മരണവീടുകളിലും വിവാഹ വീടുകളിലും അനുവദിക്കപ്പെട്ടതിലും അധികം ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുന്നു. ഇതെല്ലാം രോഗവ്യാപനത്തിനുള്ള സാധ്യത വർധിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരം പൂർണമായി അടച്ചിടേണ്ട ആവശ്യം നിലവിലില്ലെന്നും നഗരത്തിലേക്കുള്ള ചില വഴികൾ അടച്ചിടുമെന്നും കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.