തെണ്ണൂറംഗ ജംബോ പട്ടികയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഡല്‍ഹിക്ക് പറന്നു,

ഗ്രൂപ്പ് വടം വലിയും,വീതംവയ്പും, വിലപേശലും, കളം മാറ്റി ചവിട്ടലിനുമൊക്കെ ഒടുവിൽ കെപിസിസി സെക്രട്ടറിമാരുടെ തെണ്ണൂറംഗ ജംബോ പട്ടികയുമായിട്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഡല്‍ഹിക്ക് പറന്നത്. കേരളത്തിൽ നിന്നുള്ള പട്ടികയിൽ കെ സി ക്ക് ഇഷ്ടമില്ലാത്തവരെ ഒഴിവാക്കി അവസാന നിമിഷവും മിനുക്ക് പണികൾ നടത്തിയിട്ടുണ്ട്. പട്ടികക്ക് ഉടൻ അംഗീകാരം കിട്ടുമെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
ജനറല്‍ സെക്രട്ടറിമാരായി അഞ്ചുപേരും 60 അംഗ നിര്‍വാഹകസമിതിയുമാണ് പട്ടികയിലുള്ളത്. യുഡിഎഫ് കണ്‍വീനര്‍ പദവി, ബെന്നി ബഹനാന്‍ എംപിയായതിനാൽ എം എം ഹസന് നല്‍കാനും ധാരണയായിട്ടുണ്ട്. ജനറല്‍ സെക്രട്ടറി നിയമനത്തിന് 25 ലക്ഷം രൂപവരെ കോഴ നല്‍കിയെന്ന ആരോപണം ഉയർന്നിരുന്നു. സെക്രട്ടറിമാരുടെ നിയമനത്തിന് ഒരു കെപിസിസി വൈസ് പ്രസിഡന്റ് ഇടനിലക്കാരനായി പത്ത് ലക്ഷം രൂപ നിരക്കില്‍ വാങ്ങിയെന്നും ഹൈക്കമാന്‍ഡിന് മുൻപിൽ പരാതിഎത്തി. രാഷ്ട്രീയ കാര്യസമിതി അഞ്ചുപേരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുകയാണ്. ആര്യാടന്‍ മുഹമ്മദ്, പി പി തങ്കച്ചന്‍, വി എ മാധവന്‍, വി എസ് വിജയരാഘവന്‍, അഡ്വ. സി കെ ശ്രീധരന്‍ എന്നിവരെയാണ് രാഷ്ട്രീയ കാര്യസമിതിയില്‍ പുതിയതായി പരിഗണനയിൽ ഉള്ളത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് യുവനേതാക്കള്‍ മറ്റൊരു വശത്ത് പരാതികളും അയച്ചിട്ടുണ്ട്. പുതിയ അഞ്ച് ജനറല്‍ സെക്രട്ടറിമാരും 90 സെക്രട്ടറിമാരും 60 നിര്‍വാഹക സമിതി അംഗങ്ങളും കൂടി മൊത്തം കോൺഗ്രസിന്റെ ഭാരവാഹികള്‍ 200 ആവുകയാണ്.