യു.പിയിൽ ഭർത്താവിൻറെ മുന്നിലിട്ട് 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ആഗ്ര: ഉത്തർപ്രദേശിൽ ഭർത്താവിൻറെ മുന്നിൽവെച്ച് 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ആഗ്രയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഹോളിയുടെ ഭാഗമായി ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു യുവതിയും ഭർത്താവും. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും മൂന്നുപേർ ബൈക്കിലെത്തി തടഞ്ഞുനിർത്തുകയും ഭർത്താവിനെ മർദിക്കുകയുമായിരുന്നു. തുടർന്ന് 19കാരിയെ തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ശേഷം ദമ്പതികളെ ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തു. മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി യുവതി പറഞ്ഞു.
‘അവർ ഞങ്ങളെ തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. എൻറെ വസ്ത്രങ്ങൾ കീറുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി. പിന്നീട് രണ്ടുപേരെയും ക്രൂരമായി മർദിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’- യുവതി നൽകിയ പരാതിയിൽ പറയുന്നു.
രണ്ടുപേരുടെ പേരുകളും യുവതിയുടെ മൊഴിയിലുണ്ട്. ഒരാളെ അറിയില്ലെന്നും അവർ പറഞ്ഞു. യുവതിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുനിരാജ് ജി. പറഞ്ഞു. യുവതി പരാതിയിൽ പറഞ്ഞ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.