വെള്ളാപ്പള്ളിക്കെതിരായ എസ് എൻ ഫണ്ട് തട്ടിപ്പ് കേസിൽ, അന്വേഷണം ഇനിയും നീട്ടാനാവില്ലന്ന് ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി.

കൊല്ലം എസ് എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണം ഇനിയും നീട്ടാനാവില്ലന്ന് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞ കോടതി,ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽക്കുകയായിരുന്നു.
കൊല്ലം എസ് എൻ കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി മാർച്ചിൽ ഒരു മാസം കൂടി സമയം അനുവദിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെതിരായ കോടതിയലക്ഷ്യ ഹർജിയാണ് അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി ജനറൽ കൺവീനറായി 1997 -98 കാലയളവിൽ പിരിച്ച ഒരുകോടി 2 ലക്ഷം രൂപയിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സി ജെ എം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈം ഡിറ്റാച്ച്മെൻറ് എസ് പി അന്വേഷണം നടത്തി കേസ് എഴുതി തള്ളുകയായിരുന്നു. എന്നാൽ വിഷയം ഹർജിക്കാരൻ വിട്ടില്ല. ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളുകയായിരുന്നു. ഹൈക്കോടതി മാർച്ചിൽ ഒരു മാസം കൂടി സമയം അനുവദിച്ചിട്ടും, കേസിന്റെ അന്വേഷണം പൂർത്തിയാക്കാതെ ക്രൈം ബ്രാഞ്ച് നീട്ടികൊണ്ടുപോകുന്ന സ്ഥിതിവിശേഷമാണ് പിന്നീട് ഉണ്ടായത്. ഇതിനെതിരെയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്.
ഹർജിക്കാരൻ കോടതി അലക്ഷ്യ നടപടിക്ക് നോട്ടീസ് നൽകുകയായിരുന്നു. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമിപിക്കുമ്പോൾ, അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചിരുന്നതാണ്. തുടർന്നും റിപ്പോർട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹർജിക്ക് കാരണമായത്.