കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം,ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റു,

തിരുവനന്തപുരം / പൂജപ്പുര സെൻട്രൽ ജയിലിൽ പിതാവ് സംശയിച്ചത് പോലെ തന്നെ കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോം കടുത്ത മർദനത്തിനിരയായിരുന്നതായി റിപ്പോർട്ട്. ആന്തരികാവയവങ്ങൾക്ക് മർദ്ദനത്തിൽ ക്ഷതമേറ്റ കെവിൻ വധക്കേസ് പ്രതി ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലിൽ കഴിയുന്ന മകനെക്കുറിച്ച് വിവരവുമില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെ ഹൈക്കോടതി ചുമതലപ്പെടുത്തുകയാണ് ഉണ്ടായത്.
ജയിലധികൃതതരെ കർശനമായി താക്കീത് ചെയ്ത കോടതി ജയിൽ ഡിജിപിയോട് ശനിയാഴ്ച റിപ്പോർട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ജയിൽ ജീവനക്കാരുടെ ക്രൂരമായ പീഡനത്തിന് ഇരയായിരിക്കുന്നത്. ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നു പിതാവ് ജെറോമിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. ഹർജി അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്‍ജിയോട് നിർദേശിക്കുകയും, ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്ഥിതി ഉടനടി അറിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരികമായി പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി ടിറ്റു ജെറോമിനെ മാറ്റുകയായിരുന്നു. വിവരം ജില്ലാ ജഡ്ജി ഹൈക്കോടതിയെ തുടർന്ന് അറിയിച്ചു. ഹർജി വീണ്ടും പരിഗണിച്ച കോടതി ആശുപത്രിയിൽ ടിറ്റുവിന്റെ സുരക്ഷക്കായി ജയിൽ അധികൃതർ വേണ്ടെന്നും പൊലീസ് മതിയെന്നും തുടർന്ന് നിർദേശിച്ചു. സംഭവിച്ചത് സംബന്ധിച്ച് ജയിൽ ഡിജിപി ശനിയാഴ്ചത്തന്നെ ജില്ലാ ജഡ്ജിക്ക് റിപ്പോർട് നൽകണം. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.